മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിമിത ക്രിക്കറ്റിൽ തകർപ്പൻ ഫോമിൽ ബാറ്റ് വീശുന്ന സൂര്യകുമാർ യാദവിന് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി. യുവ താരം ഇഷാൻ കിഷനും ടീമിൽ നടാടെ ടീമിൽ ഇടം പിടിച്ചു.
സ്റ്റാർ പേസർ ജസ്പ്രിത് ബുമ്രയെ ടീമിലേക്ക് പരിഗണിച്ചില്ല. ടി20 ലോകകപ്പിന് മുമ്പ് പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പൂർണ ഫിറ്റ്നസ് വീണ്ടെടുത്താൽ മാത്രമേ അന്തിമ ഇലവനിലേക്ക് പരിഗണിക്കു. ആദ്യ രണ്ട് ടെസ്റ്റിനു ശേഷം പരിക്കിൽ നിന്ന് മോചിതനായി ബുമ്ര തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അടുത്ത മാസമാണ് നാല് മത്സരങ്ങളടങ്ങിയ പരമ്പര. ഫെബ്രുവരി ഒൻപതിന് നാഗ്പൂരിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 17ന് ഡൽഹിയിൽ തുടങ്ങും. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഫൈനൽ ഉറപ്പിക്കുന്നതിനു ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യക്ക് നിർണായകമാണ്. പോയിന്റ് നിലയിൽ നിലവിൽ ഓസ്ട്രേലിയ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്.
രോഹിത് ശർമ നായകനാകുന്ന ടീമിൽ കെഎസ് ഭരതിനെ കൂടാതെയാണ് ഇഷാനെ വിക്കറ്റ് കീപ്പറായി പരിഗണിച്ചത്. അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ആർ അശ്വിൻ എന്നിവരാണ് സ്പിന്നർമാർ. മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്, മുഹമ്മദ് ഷമി എന്നിവരാണ് പേസർമാർ.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്, സൂര്യകുമാർ യാദവ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ