ബംഗളൂരു: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ് പുറത്തിരിക്കുന്ന രവീന്ദ്ര ജഡേജയേയും ഉൾപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് താരവും ഉൾപ്പെട്ടത്. അതേസമയം മത്സരത്തിന് മുൻപ് ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ അന്തിമ ഇലവനിലേക്ക് ജഡേജയെ പരിഗണിക്കുകയുള്ളു എന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫിറ്റ്നസ് തെളിയിക്കാനാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായി താരം രഞ്ജി ട്രോഫിയില്‍ കളിക്കും. ഈ മാസം 24ന് ആരംഭിക്കുന്ന സൗരാഷ്‌ട്രയുടെ അവസാന റൗണ്ട് മത്സരത്തിനുള്ള സ്‌ക്വാഡില്‍ ജഡേജയെ ഉള്‍പ്പെടുത്തി. ചെന്നൈയില്‍ തമിഴ്‌നാടിന് എതിരെയാണ് ഈ മത്സരം. പരിക്കിന്‍റെ ഇടവേള കഴിഞ്ഞ് വരുന്ന ജഡേജയ്‌ക്ക് ഓസീസിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് മുമ്പ് വലിയ പരീക്ഷയാകും രഞ്ജി മത്സരം.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറിയ ജഡേജ പിന്നാലെ വലത് കാല്‍മുട്ടില്‍ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. നിലവില്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുകയാണ് താരം.
ഓസീസിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ട് കളികള്‍ക്കുള്ള 17 അംഗ സ്‌ക്വാഡിനെയാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തത്. ഫെബ്രുവരി ഒൻപതിന് നാഗ്‌പൂരിലാണ് ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 17ന് ഡല്‍ഹിയില്‍ തുടങ്ങും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates