സാൻ ജ്വാൻ: ഇതിഹാസ വേഗക്കാരൻ ജമൈക്കയുടെ ഉസൈൻ ബോൾട്ട് നിക്ഷേപ തട്ടിപ്പിന് ഇരയായി. ഏതാണ്ട് 100 കോടിയ്ക്കടുത്ത് താരത്തിന് പണം നഷ്ടമായി. സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിൽ 12.7 മില്യൻ ഡോളർ (ഏകദേശം 97.5 കോടി രൂപ) നിക്ഷേപിച്ചിരുന്നു. ഈ പണമാണ് താരത്തിന് നഷ്ടമായത്.
വിരമിച്ചതിനു ശേഷം ഉപയോഗിക്കാനായി മാറ്റിവച്ച തുകയാണ് നഷ്ടമായത്. 2022 ഒക്ടോബർ വരെ ബോൾട്ടിന്റെ അക്കൗണ്ടിൽ പണമുണ്ടായിരുന്നു. 12,000 ഡോളർ മാത്രമാണ് ഇനി താരത്തിന്റെ അക്കൗണ്ടിലുള്ളതെന്ന് ബോള്‍ട്ടിന്റെ അഭിഭാഷകൻ ലിന്റൻ പി ഗോർഡൻ പ്രതികരിച്ചു.
കമ്പനി പണം തിരികെ നൽകിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബോൾട്ടിന്റെ അഭിഭാഷകൻ വ്യക്തമാക്കി. നഷ്ടമായ പണം മുഴുവൻ തിരികെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2012ലാണ് ഉസൈൻ ബോള്‍ഡ് സ്ഥാപനത്തിൽ പണം നിക്ഷേപിക്കുന്നത്. ഒരിക്കൽ പോലും പണം പിന്‍വലിച്ചില്ല. സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണ് ബോൾട്ടിന്റെ പണം തട്ടിയെടുത്തതെന്ന് റിപ്പോർട്ടുകളുണ്ട്. ഇയാള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
സംഭവത്തിൽ ജമൈക്കൻ പൊലീസും അന്വേഷണം തുടങ്ങി. ഒളിംപിക്സിൽ നിന്നു മാത്രം എട്ട് സ്വർണം നേടിയിട്ടുള്ള ഇതിഹാസ ഹ്രസ്വ ദൂരക്കാരനായ ഉസൈൻ ബോൾട്ട് 2017ലാണ് ട്രാക്കിനോടു വിട പറഞ്ഞത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ