ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കുമെന്ന് കേന്ദ്രമന്ത്രാലയം. ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ പുതിയതായി നിയോഗിച്ച മേൽനോട്ട സമിതി ഉടൻ ഏറ്റെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച രാത്രി വൈകിയാണ് തീരുമാനം പുറത്ത് വിട്ടത്.
താരങ്ങളുടെ റാങ്കിങ് മത്സരം റദ്ദാക്കാനും മത്സരാർഥികളിൽ നിന്ന് ഈടാക്കിയ പ്രവേശനഫീസ് തിരിച്ചുനൽകാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ മന്ത്രാലയം നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. ഗുസ്തി താരങ്ങൾ ആരോപിച്ച ഫെഡറേഷനിലെ ക്രമക്കേടുകളും ലൈംഗികാതിക്രമ ആരോപണങ്ങളും അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതോടെ സമരം വെള്ളിയാഴ്ച രാത്രി പിൻവലിച്ചിരുന്നു.
72 മണിക്കൂറുകൾക്കുള്ളിൽ വിശദീകരണം നൽകാൻ ഫെഡറേഷനോട് ബുധനാഴ്ച താരങ്ങൾ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സമരം ചെയ്ത ഗുസ്തിതാരങ്ങൾക്ക് രഹസ്യ അജൻഡയുണ്ടെന്നാണ് ഗുസ്തി ഫെഡറേഷൻ മറുപടി നൽകിയത്.
അതേസമയം താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒളിമ്പിക് അസോസിയേഷനും അന്വേഷണത്തിന് ഏഴംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ലൈംഗികാതിക്രമപരാതികൾ അന്വേഷിക്കാൻ ഫെഡറേഷന് അഞ്ചംഗ സമിതിയുണ്ടെന്ന് ഫെഡറേഷൻ കേന്ദ്രത്തിന് നൽകിയ വിശദീകരണത്തിൽ പറഞ്ഞു. പ്രതിഷേധിച്ച താരങ്ങളിൽ നിന്ന് പരാതികിട്ടിയിട്ടില്ല. ഫെഡറേഷനെയും പ്രസിഡന്റിനെയും പരിശീലകരെയും ലക്ഷ്യമിട്ടുള്ള കെട്ടിച്ചമച്ച ആരോപണങ്ങളാണിതെന്നും. ആവശ്യപ്പെടുന്ന വിവരങ്ങൾ മന്ത്രാലയത്തിന് നൽകുമെന്നും ഫെഡറേഷൻ ജനറൽ സെക്രട്ടറി വിഎൻ പ്രസൂദ് ഒപ്പുവെച്ച മറുപടിയിൽ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ