100 കടക്കാൻ സമ്മതിക്കാതെ എറിഞ്ഞിട്ടു; വിൻഡീസ് വനിതകളെ തകർത്ത് ഇന്ത്യ

39 പന്തില്‍ പുറത്താവാതെ 42 റണ്‍സ് നേടി ജമിമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കേപ്ടൗൺ: ത്രിരാഷ്ട്ര വനിതാ ടി20 പോരാട്ടത്തിൽ ഇന്ത്യക്ക് ജയം. വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യൻ വനിതകൾ വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് വനിതകളെ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റിന് 94 റൺസെന്ന നിലയിൽ ഒതുക്കി. അനായാസ വിജയ ലക്ഷ്യം 13.5 ഓവറിൽ ഇന്ത്യ അടിച്ചെടുത്തു. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെടുത്താണ് ഇന്ത്യ ജയം കുറിച്ചത്. 

39 പന്തില്‍ പുറത്താവാതെ 42 റണ്‍സ് നേടി ജമിമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ (23 പന്തില്‍ 23) പുറത്താവാതെ നിന്നു. ചെറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ സ്മൃതി മന്ധാനയെ (5) നഷ്ടമായി. മൂന്നാമതായി ക്രീസിലെത്തിയ ഹര്‍ലീന്‍ ഡിയോളിനും (13) തിളങ്ങാനായില്ല. ഇതോടെ രണ്ടിന് 41 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍ വലിയ നഷ്ടങ്ങളില്ലാതെ ജമീമ- ഹര്‍മന്‍പ്രീത് സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 54 റണ്‍സ് കൂട്ടിചേര്‍ത്തു. ഷമിലിയ കൊന്നെല്‍, ഹെയ്‌ലി മാത്യൂസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനെത്തിയ വിന്‍ഡീസിനെ മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് തകര്‍ത്തത്. താരം നാലോവറിൽ വെറും 11 റൺസ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്. പൂജ വസ്ത്രാകർ രണ്ട് വിക്കറ്റെടുത്തു. രാജേശ്വരി ഗെയ്കവാദ് ഒരു വിക്കറ്റും വീഴ്ത്തി. 

34 റണ്‍സ് നേടിയ ഹെയ്‌ലി മാത്യൂസ്, 21 റൺസുമായി പുറത്താകാതെ നിന്ന സയ്ദ ജെയിംസ് എന്നിവർ മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. ഷാബിക ഗനാബി (12)യും രണ്ടക്കം കണ്ടു. വിന്‍ഡീസ് തുടക്കത്തില്‍ തന്നെ തകര്‍ന്നു. സ്‌കോര്‍ ബോര്‍ഡില്‍ 39 റണ്‍സുള്ളപ്പോള്‍ വിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടമായി. റഷാദ വില്യംസ് (8), ഷെമെയ്ന്‍ ക്യാപല്ലെ (0), ജനാബ ജോസഫ് (3) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ആലിയ അല്ലെയ്‌നെ (9)യാണ് പുറത്തായ മറ്റൊരു താരം. 

ദക്ഷിണാഫ്രിക്കയാണ് പരമ്പരയിലെ മറ്റൊരു ടീം. അവര്‍ക്കൊപ്പം ഇന്ത്യയും നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് നാല് മത്സരങ്ങളില്‍ 10 പോയിന്റാണുള്ളത്. ഇന്ത്യക്കെതിരായ ഒരു മത്സരത്തില്‍ അവര്‍ തോല്‍ക്കുകയും ചെയ്തിരുന്നു. നാല് മത്സരം പൂര്‍ത്തിയാക്കിയ ഇന്ത്യ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. ഇന്ത്യക്ക് 14 പോയിന്റുണ്ട്. ഫെബ്രുവരി രണ്ടിനാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ഫൈനൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com