

ബംഗളൂരു: ഇന്ത്യ ഇന്ന് മറ്റൊരു സാഫ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇറങ്ങുന്നു. ലക്ഷ്യം ഒന്‍പതാം കിരീടം. ഇന്‍ര്‍ കോണ്ടിനെന്റല്‍ കപ്പ് നേടിയതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഇന്ത്യക്ക് എതിരാളികള്‍ അതിഥികളായി ടൂര്‍ണമെന്റ് കളിക്കുന്ന കുവൈറ്റ്.
എട്ട് കിരീടങ്ങൾ നേടിയിട്ടുള്ള ഇന്ത്യ ആകെ 12 തവണ ഫൈനൽ കളിച്ചു. ഇന്ത്യയുടെ സാഫിലെ 13ാം ഫൈനലാണിത്. ഒൻപതാം കിരീടമാണ് ലക്ഷ്യമിടുന്നത്.
തങ്ങളുടെ പ്രതാപ കാലത്തേക്കുള്ള മടക്കം സ്വപ്‌നം കാണുന്ന കുവൈറ്റും കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. കണ്ഠീരവ സ്റ്റേഡിയത്തില്‍ കട്ടയ്ക്കുള്ള പോരാട്ടം കാണാമെന്നു വ്യക്തം.
സെമിയില്‍ ഇന്ത്യ മറ്റൊരു അതിഥി രാജ്യമായ ലെബനനെയാണ് വീഴ്ത്തിയത്. കുവൈറ്റ് മുന്‍ ചാമ്പ്യന്‍മാരായ ബംഗ്ലദേശിനേയും. ഇന്ന് വൈകീട്ട് 7.30 മുതലാണ് ഫൈനല്‍ പോരാട്ടം.
റാങ്കിങില്‍ ഇന്ത്യ 100ല്‍ നില്‍ക്കുമ്പോള്‍ കുവൈറ്റ് 141ലാണ്. എന്നാല്‍ നേര്‍ക്കുനേര്‍ നാല് തവണ വന്നപ്പോള്‍ ഒരു ജയവും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്. രണ്ട് കളികളില്‍ ജയം കുവൈറ്റിനായിരുന്നു.
ഇത്തവണ പ്രാഥമിക ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മത്സരം 1-1നു സമനിലയായി. ഇന്ത്യക്കായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോള്‍ നേടി. എന്നാല്‍ ഇന്ത്യന്‍ താരം അന്‍വറിന്റെ സെല്‍ഫ് ഗോള്‍ കുവൈറ്റിനു സമനില സമ്മാനിക്കുകയായിരുന്നു.
പരിശീലകന്‍ ഇഗോര്‍ സ്റ്റിമാചിന്റെ തന്ത്രങ്ങളില്‍ അടിമുടി മാറിയ ഒരു ഇന്ത്യന്‍ സംഘത്തെയാണ് കാണാന്‍ സാധിക്കുന്നത്. നല്ല ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ കളിക്കുന്നത്. ഏതു വെല്ലുവിളി ഏറ്റെടുക്കാനുള്ള സന്നദ്ധതയും ടീമിനുണ്ട്.
അതേസമയം രണ്ട് റെഡ് കാര്‍ഡുകള്‍ കണ്ടതിനാല്‍ രണ്ട് മത്സരങ്ങളില്‍ സ്റ്റിമാചിനു വിലക്കുണ്ട്. സെമിയില്‍ ഡഗൗട്ടില്‍ ക്രൊയേഷ്യന്‍ പരിശീലകന്‍ ഉണ്ടായിരുന്നില്ല. സമാനമാണ് ഫൈനലിലും. സ്റ്റിമാചിന്റെ സാന്നിധ്യമില്ലാതെയായിരിക്കും ഇന്ത്യ കിരീടത്തിനായി കളിക്കുക.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates