

ഇസ്ലാമബാദ്: ഈ വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലെ പങ്കാളിത്തം സംബന്ധിച്ചു വീണ്ടും ഉടക്കമുമായി പാകിസ്ഥാൻ. തങ്ങളുടെ മത്സരങ്ങൾ ഇന്ത്യക്ക് പകരം നിഷ്പക്ഷ വേദിയിൽ നടത്തണമെന്ന ആവശ്യമാണ് അവർ വീണ്ടും ഉന്നയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ വച്ച് ഐസിസി മീറ്റിങ് നടക്കാൻ പോകുകയാണ്. ഈ യോഗത്തിൽ ആവശ്യം ഉന്നയിക്കുമെന്നു പാക് കായിക മന്ത്രി എഹ്സാൻ മസാരി വ്യക്തമാക്കി.
പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് പോരാട്ടത്തിൽ ഇന്ത്യ പാക് മണ്ണിൽ കളിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയിരുന്നു. പിന്നാലെ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്താൻ ഐസിസി തീരുമാനിച്ചു. ഇതനുസരിച്ച് നാല് മത്സരങ്ങൾ പാകിസ്ഥാനിലും ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിലുമാണ് നടക്കുന്നത്. ഇതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാൻ വരണമോ എന്ന കാര്യം തീരുമാനിക്കാൻ പാക് സർക്കാർ ഒരു വിദഗ്ധ സമിതിയെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയാണ് ഈ സമിതിയുടെ തലവൻ. ഈ സമിതിയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ പാക് ടീം ലോകകപ്പ് കളിക്കു. ഇക്കാര്യം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐയോടും ഐസിസിയോടും വ്യക്തമാക്കിയിട്ടുമുണ്ട്.
ഐസിസി യോഗത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആക്ടിങ് ചെയർമാൻ സാക അഷ്റഫ് ഇക്കാര്യം ഉന്നയിക്കുമെന്നു കായിക മന്ത്രി വ്യക്തമാക്കി. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്താമെങ്കിൽ പാകിസ്ഥാന്റെ ലോകകപ്പ് മത്സരങ്ങളും നിഷ്പക്ഷ വേദിയിൽ നടത്താൻ എന്താണ് പ്രശ്നം. അതിനാൽ ഈ വിഷയം ഐസിസിയിൽ പാകിസ്ഥാൻ ഉന്നയിക്കുമെന്നു മന്ത്രി പറഞ്ഞു.
ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് ഏഷ്യാ കപ്പ് പോരാട്ടങ്ങൾ. ഒക്ടോബർ അഞ്ച് മുതലാണ് ലോകകപ്പ് മത്സരങ്ങൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates