

ലണ്ടന്‍: കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഡെലെ അലി. എവര്‍ട്ടന്‍ താരമായി അലി ഗ്യാരി നെവിലിന്റെ ദി ഓവര്‍ലാപ് എന്ന പോഡ്കാസ്റ്റ് ഷോയിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പൊട്ടിക്കരഞ്ഞാണ് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന അവസ്ഥയെക്കുറിച്ച് താരം വിവരിച്ചത്. ട്രോമാവസ്ഥയിലേക്ക് താന്‍ എത്തപ്പെട്ടെന്നും ഇപ്പോഴും അതിന്റെ പ്രശ്‌നങ്ങള്‍ താന്‍ അനുഭവിക്കുന്നുണ്ടെന്നും അലി വ്യക്തമാക്കി.
ആറ് വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടിക്കാലത്തെ ദുരനുഭവങ്ങളാണ് ഷോയില്‍ താരം വിവരിക്കുന്നത്. പിന്നീട് 12 വയസിനു ശേഷമാണ് ഫുട്‌ബോള്‍ കരിയറടക്കം താന്‍ രൂപപ്പെടുത്തുന്നതെന്നും താരം ഷോയില്‍ പറയുന്നു.
'എനിക്ക് അന്ന് ആറ് വയസാണു പ്രായം. അമ്മയുടെ സുഹൃത്താണ് എന്നെ ലൈംഗികമായി പീഡിപ്പിച്ചത്. അവര്‍ എല്ലായ്‌പ്പോഴും വീട്ടില്‍ വരും. എന്റെ അമ്മ മദ്യത്തിനടിമയായിരുന്നു. ഏഴാം വയസില്‍ സദാചാര മൂല്യങ്ങള്‍ പഠിക്കാന്‍ എന്നെ ആഫ്രിക്കയിലേക്ക് അയച്ചു. പിന്നീട് തിരികെ എത്തിച്ചു. അതിനു ശേഷം ഞാന്‍ ഏഴാം വയസ് മുതല്‍ പുകവലിക്കുമായിരുന്നു. എട്ട് വയസായപ്പോഴേക്കും ലഹരി മരുന്നും ഉപയോഗിച്ചു തുടങ്ങി. പിന്നീടു മയക്കു മരുന്ന് വില്‍പ്പനയും ആരംഭിച്ചു'.
'12ാം വയസില്‍ മറ്റൊരു കുടുംബം എന്നെ ദത്തെടുത്തു. അതോടെയാണ് എന്റെ ജീവിതം ആകെ മാറിയത്. അപ്പോള്‍ മുതലാണ് ജീവിതത്തില്‍ വെളിച്ചം വന്നത്'- അലി വികരാധീനനായി പറഞ്ഞു.
12 വയസിനു ശേഷം ഡാലെ അലി ഫുട്‌ബോളില്‍ ശോഭിച്ചു. ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച മധ്യനിര താരമായി മാറി. കുട്ടി പ്രായത്തില്‍ ഏല്‍ക്കേണ്ടി വന്ന ലൈംഗിക ചൂഷണം ഇപ്പോഴും താരത്തെ വേട്ടയാടുന്നുണ്ട്. ട്രോമാവസ്ഥയില്‍ 24ാം വയസില്‍ ഫുട്‌ബോളില്‍ നിന്നു വിരമിക്കാനുള്ള കടുത്ത തീരുമാനം തനിക്ക് എടുക്കേണ്ടി വന്നു. സഹ താരങ്ങള്‍ പിന്തിരിപ്പിച്ചെന്നും താരം വ്യക്തമാക്കി.
2015 മുതല്‍ 2022 വരെ ടോട്ടനത്തിനായി പന്തു തട്ടിയ താരമാണ് അലി. 2022ല്‍ താരം എവര്‍ട്ടനിലെത്തി. നിലവില്‍ തുര്‍ക്കി ക്ലബ് ബസിക്റ്റസിന്റെ താരമാണ് അലി. എവര്‍ട്ടനില്‍ നിന്നു ലോണിലാണ് താരം തുര്‍ക്കി ക്ലബിലെത്തിയത്.
ഇംഗ്ലണ്ടിന്റെ അണ്ടര്‍ 17, 18, 19, 21 ടീമുകളിലും പിന്നീട് സീനിയര്‍ ടീമിലും അലി കളിച്ചു. സീനിയര്‍ ടീമിനായി 37 മത്സരങ്ങളാണ് താരം കളിച്ചത്. മൂന്ന് ഗോളുകളും നേടി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates