ഏഷ്യന്‍ ഗെയിംസിൽ കളിക്കില്ല; ഇന്ത്യൻ ഫുട്ബോളിനു വന്‍ തിരിച്ചടി
ന്യൂഡല്‍ഹി: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും സാഫ് ചാമ്പ്യന്‍ഷിപ്പ്‌സ് കിരീടവും സ്വന്തമാക്കിയ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇറങ്ങില്ല. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിനു ടീമിനെ അയക്കേണ്ടതില്ലെന്നു തീരുമാനിക്കുന്നത്. പുരുഷ, വനിതാ ഫുട്‌ബോള്‍ ടീമുകളെ അയക്കേണ്ടതില്ലെന്നു കായിക മന്ത്രാലയമാണ് തീരുമാനിച്ചത്.
ഈ വര്‍ഷം സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ് ഏഷ്യന്‍ ഗെയിംസ്. ചൈനയിലെ ഹാങ്ഷുവിലാണ് പോരാട്ടങ്ങള്‍.
ഇന്ത്യയുടെ അണ്ടര്‍ 23 ടീമാണ് ഗെയിംസില്‍ പങ്കെടുക്കേണ്ടത്. സീനിയര്‍ ടീമില്‍ നിന്നു മൂന്ന് കളിക്കാര്‍ക്ക് മാത്രമായിരിക്കും അവസരം. ഗെയിംസിലേക്ക് ടീമിനെ അയക്കുന്നതിന്റെ ഭാഗമായി സീനിയര്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച് അണ്ടര്‍ 23 ടീമിന്റെ പിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും ധാരണയിലെത്തിയിരുന്നു. പിന്നാലെയാണ് ടീമിന്റെ അയക്കേണ്ടെന്ന തീരുമാനം.
റാങ്കിങില്‍ പിന്നിലായതാണ് ഇന്ത്യക്ക് തിരിച്ചടിയായി മാറിയത്. ഏഷ്യന്‍ ടീമുകളുടെ റാങ്കിങില്‍ ഇന്ത്യ ആദ്യ എട്ടിനുള്ളില്‍ എത്തിയാല്‍ മാത്രം ടീമിനെ ഗെയിംസില്‍ പങ്കെടുപ്പിച്ചാല്‍ മതിയെന്നാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിലപാട്. ടീം ഇനങ്ങളില്‍ ഈ മാര്‍ഗ നിര്‍ദ്ദേശമാണ് കായിക മന്ത്രാലയം പുറത്തിറക്കിയിട്ടുള്ളത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള റാങ്കിങ് പ്രകടനമാണ് മാനദണ്ഡം. നിലവില്‍ പുരുഷ ടീം ഏഷ്യയില്‍ 18ാം റാങ്കിലും വനിതാ ടീം പത്താം റാങ്കിലുമാണ്.
സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ഇന്ത്യന്‍ പുരുഷ, വനിതാ ഫുട്‌ബോള്‍ ടീമുകള്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡത്തിന്റെ പരിധിയില്‍ വരുന്നില്ല. അതിനാല്‍ ടീം പങ്കെടുക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എങ്കിലും പുരുഷ ടീമിന്റെ നിലവിലെ മികവ് കണക്കാക്കി ടീമിനു ഇളവു നല്‍കാന്‍ കേന്ദ്ര കായിക മന്ത്രാലയത്തോടു അഭ്യര്‍ത്ഥിക്കുമെന്ന് എഐഎഫ്എഫ് അധികൃതര്‍ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

