സെന്റർ കോർട്ടിൽ ജോക്കോ വീണു; വിംബിൾഡണിൽ കൗമാര മുത്തം; കിരീടം അൽക്കരാസിന്

രണ്ട് തലമുറകൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു വിംബിൾഡൺ പുരുഷ സിം​ഗിൾസ് ഫൈനൽ
വിംബിൾഡൺ കിരീടവുമായി അൽക്കരാസ്/ എഎഫ്പി
വിംബിൾഡൺ കിരീടവുമായി അൽക്കരാസ്/ എഎഫ്പി

ലണ്ടൻ: ഒടുവിൽ സെന്റർ കോർട്ടിലെ സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിചിന്റെ അപ്രമാദിത്വത്തിനു അവസാനം. എട്ടാം വിംബിൾഡൺ കിരീടം നേടി ചരിത്രമെഴുതാൻ ഇറങ്ങിയ ജോക്കോവിചിനെ സ്പെയിനിന്റെ യുവ വിസ്മയം കാർലോസ് അൽക്കരാസ് വീഴ്ത്തി. വിംബിൾഡൺ കിരീടത്തിൽ 20കാരന്റെ മുത്തം. ലോക ഒന്നാം നമ്പർ താരം കൂടിയായ അൽക്കരാസിന്റെ രണ്ടാം ​ഗ്രാൻഡ് സ്ലാം കിരീടമാണിത്. കഴിഞ്ഞ വർഷം താരം യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയിരുന്നു. 

രണ്ട് തലമുറകൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു വിംബിൾഡൺ പുരുഷ സിം​ഗിൾസ് ഫൈനൽ. ആദ്യ സെറ്റ് അനായാസം നേടി ജോക്കോ കുതിപ്പ് തുടങ്ങിയെങ്കിലും രണ്ടും മൂന്നും സെറ്റുകൾ പിടിച്ചെടുത്തു സ്പാനിഷ് യുവ താരം ​ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. നാലാം സെറ്റിൽ വീണ്ടും ജോക്കോ കരുത്തു കാണിച്ചു. എന്നാൽ അഞ്ചാം സെറ്റിൽ സെർബിയൻ ഇതിഹാസത്തെ നിലംതൊടാൻ അനുവദിക്കാതെ അൽക്കരാസ് പറത്തിവിട്ടു. സ്കോർ: 1-6, 7-6 (8-6), 6-1, 3-6, 6-4. 

ത്രില്ലർ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ അൽക്കരാസിനെ നിഷ്പ്രഭനാക്കിയാണ് ജോക്കോ തുടങ്ങിയത്. ഒന്നാം സെറ്റിൽ സെർബിയൻ താരത്തിന്റെ ആധിപത്യം. എന്നാൽ രണ്ടാം സെറ്റ് ഇഞ്ചോടിഞ്ചായി. കട്ടയ്ക്ക് എതിർത്തു നിന്ന അൽക്കരാസ് രണ്ടാം സെറ്റ് ഒരു ഘട്ടത്തിൽ 6-6 എന്ന നിലയിൽ എത്തിച്ചു. മത്സരം ടൈ ബ്രേക്കറിലേക്ക്. അവിടെയും വാശിയേറിയ പോര്. ഒടുവിൽ വിജയം അൽക്കരാസിനൊപ്പം. 

ഒപ്പത്തിനൊപ്പമായതോടെ മൂന്നാം സെറ്റിൽ അൽക്കരാസ് പിഴവില്ലാതെ നീങ്ങാൻ ശ്രദ്ധിച്ചു. താരം ജോക്കോയ്ക്ക് ഒരു പഴുതും നൽകിയില്ല. മത്സരം  1-6ന് സ്വന്തമാക്കി. 

നാലാം സെറ്റിൽ ജോക്കോ കളിയിലേക്ക് വീണ്ടും മടങ്ങിയെത്തി. പരിചയ സമ്പത്തിന്റെ ബലത്തിൽ സെറ്റ് 3-6ന് നേടി വീണ്ടും ഒപ്പമെത്തി. എന്നാൽ അവസാന സെറ്റിൽ ജോക്കോ നിലംപരിശായി. 

​എട്ടാം വിംബിൾഡൺ കിരീടം നേടി സ്വിസ് ഇതിഹാസം റോജർ ഫെഡററുടെ ഏറ്റവും കൂടുതൽ വിംബിൾഡൺ കിരീടങ്ങളെന്ന റെക്കോർഡ് തൊടാൻ ജോക്കോയ്ക്ക് സാധിച്ചില്ല. മാത്രമല്ല 24ാം ​ഗ്രാൻ‍ഡ് സ്ലാം കിരീടം നേടി മാർ​ഗരെറ്റ് കോർട്ടിന്റെ ഏറ്റവും കൂടുതൽ ​ഗ്രാൻഡ് സ്ലാം കിരീടങ്ങളെന്ന നേട്ടത്തിനൊപ്പമെത്താനുള്ള സ്വപ്നവും അൽക്കരാസിന്റെ മുന്നിൽ പൊലിഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com