

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസ് പോരാട്ടത്തിൽ പങ്കെടുക്കാൻ അയക്കണമന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കായിക മന്ത്രി അനുരാഗ് ഠാക്കൂറിനോടും അഭ്യർത്ഥിച്ച് ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കത്തെഴുതി. ഈ കത്ത് പരിശീലകൻ ട്വിറ്ററിലൂടെ പങ്കിടുകയും ചെയ്തു.
ഇന്ത്യൻ ടീമിനു ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണ് ഗെയിംസിലെ പങ്കാളിത്തമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ദേശീയ ടീം കടുത്ത പരിശീലനത്തിലാണ്. മികച്ച ചില നേട്ടങ്ങളുണ്ടാക്കാനും സാധിച്ചുവെന്നു കത്തില്‍ സ്റ്റിമാച്ച് കുറിച്ചു. അണ്ടര്‍ 23 ലോകകപ്പ് ക്വാളിഫയറുകളിലടക്കം ഗംഭീര പ്രകടനം കാഴ്ചവെച്ച ടീം ഏഷ്യന്‍ ഗെയിംസിലെ പങ്കാളിത്തം അര്‍ഹിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ഫുട്‌ബോളില്‍ റാങ്കിങ്ങില്‍ പിന്നിലുള്ള ടീമിന് മുന്‍നിര ടീമുകളെ പരാജയപ്പെടുത്താന്‍ കഴിയുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യന്‍ ഗെിംസില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.
ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ വരുന്ന ഇനങ്ങളില്‍ മാത്രം ഗെയിംസില്‍ പങ്കെടുത്താല്‍ മതിയെന്ന് കേന്ദ്ര കായിക മന്ത്രാലയം നിലപാടെടുത്തതാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് തിരിച്ചടിയായത്. ടീം ഇനങ്ങളിൽ സർക്കാർ ഈ മാനദണ്ഡമനുസരിച്ചാണ് ടീമിനെ അയക്കുന്നത്. ഈ നിയമമാണ് ഇന്ത്യൻ പുരുഷ, വനിതാ ഫുട്ബോൾ ടീമുകൾക്ക് വിനയായത്. പുരുഷ ടീം ഏഷ്യയിൽ 18ലും വനിതാ ടീം 10ാം റാങ്കിലുമാണ്.
സ്റ്റിമാച്ചിന്റെ കീഴില്‍ ഇന്ത്യന്‍ സംഘം തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് അപ്രതീക്ഷിത തീരുമാനം. അണ്ടർ 23 ടീമാണ് ഗെയിംസിൽ പങ്കെടുക്കേണ്ടത്. സീനിയർ ടീമിലെ മൂന്ന് താരങ്ങൾക്കും ഈ ടീമിൽ കളിക്കാൻ അവസരമുണ്ട്. ഇതിന്റെ ഭാഗമായി സ്റ്റിമാചിനെ പരിശീലകനായി നിശ്ചിയിച്ചിരുന്നു. അതിനിടെയാണ് കായിക മന്ത്രാലയത്തിന്റെ തീരുമാനം.
ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും സാഫ് കപ്പും നേടിയ ഇന്ത്യന്‍ ടീമിന്റെ യുവ നിരയ്ക്ക് മികവ് തെളിയിക്കാനുള്ള പ്രധാന അവസരമാണ് ഏഷ്യന്‍ ഗെയിംസ്. സെപ്റ്റംബര്‍ 23-മുതലാണ് ഏഷ്യന്‍ ഗെയിംസ് പോരാട്ടങ്ങൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates