വെംബ്ലി: വെംബ്ലിയിലെ മാഞ്ചസ്റ്റര്‍ യുദ്ധത്തില്‍ പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിക്ക് കിരീടനേട്ടം. ഗ്വാര്‍ഡിയോളയും കൂട്ടരും ഒരുക്കിയ കുരുക്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശ്വാസം നിലച്ചു. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. ഇതോടെ മാഞ്ചസിറ്റിയുടെ കീരീടനേട്ടങ്ങളുടെ എണ്ണം ഏഴായി.
കളിതുടങ്ങി ആദ്യമിനിറ്റില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വലയില്‍ നിറയൊഴിച്ചാണ് സിറ്റി തുടങ്ങിയത്. ഇല്‍കെ ഗുണ്ടോഗനാണ് ഗോള്‍ നേടിയത്. എന്നാല്‍ ആദ്യപകുതിയിലെ അരമണിക്കൂര്‍ കഴിയുമ്പോഴെക്കും യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസ് ഗോള്‍ മടക്കി. ആദ്യപകുതിയില്‍ ഇരുടീമും ഒപ്പത്തിനൊപ്പം കളിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെയായിരുന്നു സിറ്റിയുടെ വിജയഗോളും. ഇത്തവണയും ലക്ഷ്യത്തിലെത്തിക്കാനുള്ള കാല്‍ഭാഗ്യം ഇല്‍കെ ഗുണ്ടോഗന് തന്നെ ലഭിച്ചു. മനോഹരമായി ലക്ഷ്യത്തിലെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് ഇരുടീമിനും ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും പന്ത് വലയില്‍ എത്തിയില്ല.
സീസണില്‍ മൂന്ന് കിരീടത്തിനരികെ മാഞ്ചസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും എഫ്എ കപ്പും സ്വന്തമാക്കിയ സിറ്റിക്ക് മുന്നിലുള്ളത് ചാമ്പ്യന്‍സ് ലീഗാണ്. ജൂണ്‍ പത്തിന് ഇന്റര്‍ മിലാനുമായി സ്താംബുളിലാണ് കീരീട പോരാട്ടം. സിറ്റിക്ക് കിരീടം ഉയര്‍ത്താനായാല്‍ ഇംഗ്ലിഷ് ഫുട്‌ബോളില്‍ ഇതുവരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാത്രം കൈവരിച്ചിട്ടുള്ള 'ട്രെബിള്‍ നേട്ടം' സിറ്റിയും സ്വന്തമാക്കും. 1999ലായിരുന്നു യുണൈറ്റഡിന്റെ ചരിത്ര നേട്ടം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ