

ബംഗളൂരു: കാർ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ദീർഘ നാളായി ക്രിക്കറ്റ് കളത്തിൽ നിന്നു വിട്ടുനിൽക്കുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് അതിവേഗം സുഖം പ്രാപിക്കുന്നു. ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞു താരം പരിശീലനത്തിലേക്ക് കടന്നതായാണ് റിപ്പോർട്ടുകൾ. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് താരത്തിന്റെ തുടർ ചികിത്സയും പരിശീലനവും.
ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് പന്ത്. വരാനിരിക്കുന്ന ഏകദിന ലോകകപ്പ് ആകുമ്പോഴേക്കും പന്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. താരത്തിന്റെ തുടർ ചികിത്സ നീളാൻ സാധ്യതകളുണ്ട്. ഇതനുസരിച്ചായിരിക്കും പന്തിന്റെ തിരിച്ചു വരവ്. പന്തിന്റെ സാന്നിധ്യം ലോകകപ്പിൽ ഉറപ്പാക്കുക എന്നതാണ് ബിസിസിഐ ഇപ്പോൾ ലക്ഷ്യമിടുന്നത്.
ക്രച്ചസിന്റെ സഹായമില്ലാതെ താരം പടികൾ കയറുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ക്രച്ചസ് സഹായമില്ലാതെ നടക്കാനും പടികൾ കയറാനും താരത്തിനു സാധിക്കുന്നുണ്ട്.
ഫിസിയോ എസ് രജനികാന്തിന്റെ മേൽനോട്ടത്തിലാണ് പന്തിന്റെ തിരിച്ചുവരവ്. ഹർദിക് പാണ്ഡ്യ, ജസ്പ്രിത് ബുമ്ര, മുരളി വിജയ് തുടങ്ങിയ താരങ്ങളെ പരിക്കിൽ നിന്നു അതിവേഗം മുക്തനാക്കിയ ഫിസിയോയാണ് രജനികാന്ത്. ഇദ്ദേഹത്തിനൊപ്പം നിലവിൽ എൻസിഎയിലെ മറ്റൊരു ഫിസിയോ തുളസി റാം യുവരാജും ഉണ്ട്.
അക്വാ തെറാപ്പി, സ്വമ്മിങ്, ടേബിൾ ടെന്നീസ് എന്നിവയെല്ലാം പരിശീലനത്തിന്റെ ഭാഗമായുണ്ട്. വിവിധ പ്രായപരിധിയിലുള്ള ടീമുകൾ നിലവിൽ അക്കാദമിയിൽ പരിശീലനം നടത്തുന്നുണ്ട്. ടീം സെഷനുകളിൽ പന്ത് പങ്കെടുക്കുന്നതു യുവ താരങ്ങൾക്ക് ആവേശം നൽകുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
