'മോദി സ്‌റ്റേഡിയം വേണ്ട, ചെന്നൈ, ബംഗളൂരു പിച്ചുകളും പ്രശ്‌നം'- ലോകകപ്പില്‍ വേദി മാറ്റം ആവശ്യപ്പെട്ട് പാകിസ്ഥാന്‍

ബിസിസിഐ സമര്‍പ്പിച്ച കരട് മത്സരക്രമത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിനുള്ള വേദിയായി നിശ്ചയിച്ചിരിക്കുന്നത് മോദി സ്‌റ്റേഡിയത്തിലാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ഇസ്ലാമബാദ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടത്തിലെ മൂന്ന് വേദികളില്‍ മാറ്റം ആവശ്യപ്പെട്ട് പാകിസ്ഥാന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം, ചെന്നൈയിലെ ചെപ്പോക്ക്, ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയങ്ങളില്‍ കളിക്കുന്നതിലാണ് പാകിസ്ഥാന്‍ പുതിയ വാദം ഉന്നയിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക മത്സരക്രമം ഐസിസി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനിടെ ബിസിസിഐ സമര്‍പ്പിച്ച കരട് മത്സരക്രമത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിനുള്ള വേദിയായി നിശ്ചയിച്ചിരിക്കുന്നത് മോദി സ്‌റ്റേഡിയത്തിലാണ്. ഇവിടെ കളിക്കാന്‍ സാധിക്കില്ലെന്നാണ് പാക് നിലപാട്. 

ഇതിനു പുറമെ ചെന്നൈയില്‍ അഫ്ഗാനിസ്ഥാനെ നേരിടുന്നതും ബംഗളൂരുവില്‍ ഓസ്‌ട്രേലിയയെ നേരിടുന്ന പോരാട്ടങ്ങളിലുമാണ് പാകിസ്ഥാന്‍ തടസം ഉന്നയിച്ചിരിക്കുന്നത്. ഈ മൂന്ന് വേദികള്‍ മാറ്റണമെന്നാണ് പിസിബി നിലപാടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബിസിസിഐ മനപ്പൂര്‍വമാണ് ഇത്തരത്തിലുള്ള കരട് ഷെഡ്യൂള്‍ നല്‍കിയത് എന്നാണ് പാക് ക്രിക്കറ്റിന്റെ നിലപാട്. 

പിച്ചിന്റെ സാഹചര്യം, പരിശീലനത്തിന്റെ സൗകര്യങ്ങള്‍, യാത്രാ ക്രിമീകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പാകിസ്ഥാന് വെല്ലുവിളികള്‍ സൃഷ്ടിക്കാനുള്ള ബിസിസിഐ ശ്രമം പിന്നിലുണ്ടോയെന്ന് പാകിസ്ഥാന്‍ സംശയിക്കുന്നു. പാക് ക്രിക്കറ്റിലെ ചില ഉന്നത വ്യക്തികള്‍ക്ക് ഇത്തരമൊരു സംശയമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വേദി മാറ്റം ആവശ്യപ്പെടുന്നത് ഇക്കാരണത്താലാണ് എന്നും പാക് മാധ്യമങ്ങള്‍ പറയുന്നു.

പിച്ച് സാഹചര്യങ്ങള്‍ മൂന്ന് വേദികളിലും തങ്ങള്‍ക്ക് ഒട്ടും അനുകൂലമല്ലെന്ന കാരണമാണ് പാക് ടീം പ്രധാനമായി ഉന്നയിക്കുന്നത്. ചെന്നൈ പിച്ച് സ്പിന്നിനെ കൈയയച്ചു സഹായിക്കുന്നതാണ്. ഈ വേദിയില്‍ അഫ്ഗാനെ നേരിടുന്നത് വെല്ലുവിളിയാണെന്ന് അവര്‍ പറയുന്നു. റാഷിദ് ഖാന്‍ അടക്കമുള്ള ലോകോത്തര സ്പിന്നര്‍മാരുടെ അക്ഷയപാത്രമാണ് അഫ്ഗാന്‍. ബംഗളൂരു പിച്ച് പൂര്‍ണമായും ഓസ്‌ട്രേലിയക്ക് അനുകൂലമാണെന്നും ബോര്‍ഡ് അധികൃതരിലെ ചിലര്‍ ചൂണ്ടിക്കാട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ഏറെ അഭ്യൂഹങ്ങളും ചര്‍ച്ചകളും നടന്ന വിഷയമാണ് പാകിസ്ഥാന്റെ ലോകകപ്പ് പങ്കാളിത്തം. ഏഷ്യ കപ്പില്‍ പാകിസ്ഥാനില്‍ വന്നു കളിക്കില്ലെന്ന നിലപാടില്‍ ബിസിസിഐ ഉറച്ചു നിന്നതിനാല്‍ പാകിസ്ഥാന് വേദി നഷ്ടപ്പെടുമെന്ന ഘട്ടം വന്നിരുന്നു. ഒടുവില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്താമെന്ന ഹൈബ്രിഡ് മോഡല്‍ ഗത്യന്തരമില്ലാതെ പാകിസ്ഥാന്‍ സമതിച്ചു. ഇതോടെ ഏഷ്യാ കപ്പിലെ നാല് മത്സരങ്ങള്‍ മാത്രം പാകിസ്ഥാനില്‍ നടക്കും. ശേഷിക്കുന്ന ഒന്‍പത് മത്സരങ്ങള്‍ ശ്രീലങ്കയിലും അരങ്ങേറും. 

ഇന്ത്യയില്‍ വന്നു ലോകകപ്പ് കളിക്കാമെന്ന് പാകിസ്ഥാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനു ഉറപ്പു നല്‍കി. പിന്നാലെയാണ് വേദി സംബന്ധിച്ച സംശയങ്ങളുമായി പാകിസ്ഥാന്‍ രംഗത്തെത്തിയത്.  

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com