

ചെന്നൈ: ഇന്ത്യൻ ടീമിൽ സുഹൃത്തുക്കളില്ലെന്നും സഹ താരങ്ങൾ മാത്രമേ ഉള്ളുവെന്നും ഇന്ത്യൻ സ്പിന്നർ ആർ അശ്വിന്റെ വെളിപ്പെടുത്തൽ. താരങ്ങൾ തമ്മിൽ സൗഹൃദമില്ലെന്നും എല്ലാവരും ഇപ്പോൾ സഹ പ്രവർത്തകർ മാത്രമാണെന്നും അശ്വിൻ തുറന്നടിച്ചു. രാജ്യാന്തര കരിയറിൽ താരം പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. അതിനിടെ ഒരു അഭിമുഖത്തിലാണ് ഇന്ത്യൻ ടീമിലെ ദയനീയ സാഹചര്യം അശ്വിൻ തുറന്നു പറഞ്ഞിരിക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അശ്വിനെ ഒഴിവാക്കിയത് വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി തുറന്നിരുന്നു. അശ്വിനു പകരം ഉമേഷ് യാദവിനെ പ്ലെയിങ് ഇലവനിൽ കളിപ്പിക്കാനുള്ള ക്യാപ്റ്റൻ രോഹിത് ശർമ, പരിശീലകൻ രാഹുൽ ദ്രാവിഡ‍് എന്നിവരുടെ തീരുമാനം പാളിപ്പോയി. മത്സരത്തിൽ ഇന്ത്യ ദയനീയ പരാജയമേറ്റു വാങ്ങിയപ്പോൾ അശ്വിനെ കളിപ്പിക്കാത്ത മണ്ടത്തരത്തിലേക്കാണ് ക്രിക്കറ്റ് പണ്ഡിതരും ആരാധകരും വിരൽ ചൂണ്ടിയത്. ക്യാപ്റ്റനും കോച്ചും ഏറെ വിമർശനങ്ങളും കേട്ടു.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നർമാരിൽ ഒരാളാണ് അശ്വിൻ. ടെസ്റ്റ് ബൗളർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള താരത്തിനാണ് നിർണായകമായൊരു പോരിൽ പുറത്തിരിക്കേണ്ടി വന്നത്. ടീമിൽ നിന്നു പുറത്തിരിക്കേണ്ടി വന്നതുമായി ബന്ധപ്പെട്ട് സഹ താരങ്ങളുമായി സംസാരിച്ചോ എന്ന അഭിമുഖത്തിലെ ചോദ്യത്തിനായിരുന്നു അശ്വിന്റെ തുറന്നു പറച്ചിൽ.
'ഇക്കാര്യം ഏറെ ആഴമുള്ള വിഷയമാണ്. സൗഹൃദം എന്ന വാക്ക് ഇപ്പോൾ ഇന്ത്യൻ ഡ്രസിങ് റൂമിൽ ഇല്ല. ഓരോ സ്ഥാനത്തിനു വേണ്ടിയും കടുത്ത മത്സരമാണ്. ഒരു കാലത്ത് സഹ താരങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ എല്ലാവരും വെറും സഹ പ്രവർത്തകർ മാത്രമാണ്. അതാണ് ഇപ്പോഴത്തെ വലിയ വ്യത്യാസം. മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തി മുന്നോട്ടു കുതിക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിക്കാൻ ആർക്കും സമയമില്ല.'
'താരങ്ങൾ തമ്മിൽ കാര്യങ്ങൾ പങ്കുവയ്ക്കുന്നത് ടീമിനു ഗുണകരമായ കാര്യമാണ്. എന്നാൽ അതൊന്നും ഇപ്പോൾ ഇന്ത്യൻ ടീമിൽ സംഭവിക്കുന്നില്ല. വാസ്തവത്തിൽ കാര്യങ്ങൾ പരസ്പരം പങ്കിട്ടാൽ ക്രിക്കറ്റ് ഏറെ മെച്ചപ്പെടുമെന്നാണ് എന്റെ വിശ്വാസം. മറ്റൊരാളുടെ ടെക്നിക്കുകൾ കൂടി മനസിലാക്കിയാൽ നമുക്ക് സ്വയം മെച്ചപ്പെടുത്താനുള്ള അവസരം കൂടിയാണ്. എന്നാൽ ഇതൊന്നും ഇന്ത്യൻ ടീമിൽ ഇല്ല. നിങ്ങൾക്ക് ഒരാളുടെ സഹായവും ലഭിക്കില്ല. എല്ലാവരും ഒറ്റപ്പെട്ട യാത്രയിലാണ്'- അശ്വിൻ തുറന്നു പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates