സ്വന്തം മണ്ണിലെ ഇന്ത്യന്‍ തോല്‍വി; 2021ന് ശേഷം ആദ്യം; ബാറ്റിങ് നിരയ്ക്ക് മുന്നറിയിപ്പ്

ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടികളുടെ ചില കണക്കുകള്‍ ഇന്‍ഡോറിലെ തോല്‍വിയോടെ വന്നു ചേര്‍ന്നു
കോഹ്‌ലിയും രോഹിത് ശര്‍മയും മൂന്നാം ടെസ്റ്റിനിടെ/ പിടിഐ
കോഹ്‌ലിയും രോഹിത് ശര്‍മയും മൂന്നാം ടെസ്റ്റിനിടെ/ പിടിഐ
Updated on
1 min read

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ  ആദ്യ രണ്ട് ടെസ്റ്റിലേയും ദയനീയ പരാജയങ്ങളുടെ നിരാശ അല്‍പ്പമെങ്കിലും മായ്ച്ചു കളയാന്‍ പര്യാപ്തമായിരുന്നു ഓസ്‌ട്രേലിയക്ക് ഇന്‍ഡോറിലെ ഒന്‍പത് വിക്കറ്റിന്റെ വിജയം. ബാറ്റിങിലും ബൗളിങിലും അവര്‍ അടിമുടി ഇന്ത്യയെ പിന്നിലാക്കി. സ്വന്തം മണ്ണിന്റെ സ്പിന്‍ ആനുകൂല്യം ആദ്യ രണ്ട് ടെസ്റ്റിലേത് പോലെ മുതലാക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല.

ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടികളുടെ ചില കണക്കുകള്‍ ഇന്‍ഡോറിലെ തോല്‍വിയോടെ വന്നു ചേര്‍ന്നു. ഇന്‍ഡോറില്‍ ഇന്ത്യ തോല്‍ക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണിത്. സ്വന്തം മണ്ണില്‍ എക്കാലത്തും ഇന്ത്യ കരുത്തരാണ്. ആ കരുത്തിനെയും ഓസീസ് മൂന്നാം ടെസ്റ്റില്‍ ചോദ്യം ചെയ്തു. 

കഴിഞ്ഞ 11 വര്‍ഷത്തിനിടെ നാട്ടില്‍ ഇന്ത്യ തോല്‍ക്കുന്ന നാലാമത്തെ മാത്രം ടെസ്റ്റാണിത്. 2021ന് ശേഷമുള്ള ആദ്യ തോല്‍വി കൂടിയാണിത്. 2012, 2021 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ടും 2017ലും ഇത്തവണയും ഓസ്‌ട്രേലിയയുമാണ് ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ പരാജയപ്പെടുത്തിയത്. 

ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പോരാട്ടത്തില്‍ പരമ്പര നഷ്ടപ്പെടില്ലെന്ന് ഉറപ്പിച്ചാണ് ഇന്ത്യ മൂന്നാം ടെസ്റ്റിന് ഇറങ്ങിയത്. 76 റണ്‍സെന്ന അനായാസ ലക്ഷ്യം ഓസീസ് വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ മറികടന്നു. ആര്‍ അശ്വിന്‍ രണ്ടാം പന്തില്‍ ഉസ്മാന്‍ ഖവാജയെ പൂജ്യത്തിന് പുറത്താക്കിയത് മാറ്റി നിര്‍ത്തിയാല്‍ കാര്യങ്ങളെല്ലാം ഓസീസിന്റെ വരുതിയില്‍ നിന്നു. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യയുടെ ആദ്യ നീക്കം തന്നെ പിഴച്ചുവെന്ന് ഒന്നാം ഇന്നിങ്‌സിലെ കൂട്ടത്തകര്‍ച്ച വ്യക്തമാക്കുന്നു. ഓസീസിനെ ചെറിയ ലീഡില്‍ നിര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ചേതേശ്വര്‍ പൂജാര ഒഴികെയുള്ള ഇന്ത്യന്‍ താരങ്ങളെല്ലാം ബാറ്റിങില്‍ അമ്പേ പരാജയമായി മാറി. പൂജാരയുടെ ചെറുത്തു നില്‍പ്പ് മാത്രമായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ആശ്വാസമായത്.

ഇന്ത്യന്‍ സംഘത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ട പ്രകടനമാണ് ബാറ്റര്‍മാരുടെ ഭാഗത്തു നിന്നുള്ളത്. മികച്ച ഒരു കൂട്ടുകെട്ട് പോലും ഇല്ലാതെയാണ് മൂന്നാം ടെസ്റ്റിലെ ഇന്ത്യയുടെ ദയനീയ തോല്‍വി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തൊട്ടരികിലുള്ള ഇന്ത്യക്ക് ബാറ്റര്‍മാരുടെ അസ്ഥിരത കാര്യമായ ആലോചകള്‍ ആവശ്യമാണെന്ന മുന്നറിയിപ്പ് കൂടിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com