നിലയുറപ്പിച്ച് ട്രാവിസ് ഹെഡ്ഡും ലബുഷെയ്‌നും; സമനില സാധ്യത തുറന്ന് ഓസ്‌ട്രേലിയ

അഞ്ചാം ദിനത്തിന്റെ തുടക്കത്തില്‍ രാത്രി കാവല്‍ക്കാരന്‍ മാത്യു കുനെമാനെ ഓസീസിന് നഷ്ടമായി
ട്രാവിസ് ഹെഡ്ഡിന്റെ ബാറ്റിങ്/ പിടിഐ
ട്രാവിസ് ഹെഡ്ഡിന്റെ ബാറ്റിങ്/ പിടിഐ

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാമത്തേയും അവസാനത്തേയും ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ നിലയുറപ്പിച്ച് ഓസ്‌ട്രേലിയ. ലഞ്ചിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് എന്ന നിലയില്‍. 45 റണ്‍സുമായി ട്രാവിസ് ഹെഡ്ഡും 22 റണ്‍സുമായി മര്‍നസ് ലബുഷെയ്‌നും ക്രീസില്‍ തുടരുന്നു. ഇന്ത്യയുടെ ലീഡ് മറികടക്കാന്‍ ഓസീസിന് 18 റണ്‍സ് കൂടി വേണം. നാലാം പോരാട്ടം സമനിലയില്‍ അവസാനിക്കാനുള്ള സാധ്യതയും ഇതോടെ വര്‍ധിച്ചു. 

ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 480 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ മറുപടി 571 റണ്‍സായിരുന്നു. 91 റണ്‍സ് ലീഡ് വഴങ്ങിയാണ് ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. 

അഞ്ചാം ദിനത്തിന്റെ തുടക്കത്തില്‍ രാത്രി കാവല്‍ക്കാരന്‍ മാത്യു കുനെമാനെ ഓസീസിന് നഷ്ടമായി. താരത്തെ ആര്‍ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കിയാണ് മടക്കിയത്. 

നേരത്തെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ സെഞ്ച്വറിയും അക്ഷര്‍ പട്ടേല്‍ നേടിയ അര്‍ധ ശതകവുമായി ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. കോഹ്‌ലി 364 പന്തുകള്‍ നേരിട്ട് 186 റണ്‍സെടുത്തു. 15 ഫോറുകള്‍ ആ ബാറ്റില്‍ നിന്നു പിറന്നു. നേരത്തെ ശുഭ്മാന്‍ ഗില്ലും സെഞ്ച്വറി നേടിയിരുന്നു. ഗില്‍ 128 റണ്‍സെടുത്തു. 

ഇന്ത്യക്കായി മുന്‍നിര ബാറ്റര്‍മാരെല്ലാം തിളങ്ങി. അക്ഷര്‍ പട്ടേല്‍ 79 റണ്‍സെടുത്ത് മടങ്ങി. ശ്രീകര്‍ ഭരത് (44), ചേതേശ്വര്‍ പൂജാര (42), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (35), ജഡേജ (28) എന്നിവരും രണ്ടക്കം കടന്നു. വാലറ്റം ക്ഷണത്തില്‍ മടങ്ങി. അശ്വിന്‍ ഏഴ് റണ്‍സിലും ഉമേഷ് യാദവ് റണ്ണൊന്നുമെടുക്കാതെയും മടങ്ങി. മുഹമ്മദ് ഷമി റണ്ണൊന്നുമില്ലാതെ പുറത്താകാതെ നിന്നു. അക്ഷര്‍ പട്ടേല്‍ അഞ്ച് ഫോറും നാല് സിക്സും സഹിതമാണ് അര്‍ധ ശതകം നേടിയത്. 

കരിയറിലെ 28ാം ടെസ്റ്റ് സെഞ്ച്വറിയാണ് കോഹ്ലി അഹമ്മദാബാദില്‍ സ്വന്തമാക്കിയത്. 241 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറുകള്‍ സഹിതമായിരുന്നു താരത്തിന്റെ നിര്‍ണായക സെഞ്ച്വറി. മൂന്ന് വര്‍ഷത്തെ ടെസ്റ്റ് സെഞ്ച്വറി വരള്‍ച്ചയ്ക്കാണ് കോഹ്ലി വിരാമമിട്ടത്. 

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ബാറ്റിങ് തുടങ്ങിയത്. സ്‌കോര്‍ 300 കടന്നതിന് പിന്നാലെ ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടമായി. രവീന്ദ്ര ജഡേജയാണ് നാലാം ദിനം ആദ്യം മടങ്ങിയത്. മൂന്നാം ദിനത്തില്‍ കോഹ്ലിക്കൊപ്പം പ്രതിരോധം തീര്‍ത്ത ജഡേജയെ ടോഡ് മര്‍ഫി ഖവാജയുടെ കൈകളിലെത്തിച്ചു. താരം 28 റണ്‍സാണ് എടുത്തത്. 

പിന്നാലെ എത്തിയ ശ്രീകര്‍ ഭരതും മികച്ച രീതിയില്‍ ബാറ്റ് വീശി. കാമറൂണ്‍ ഗ്രീനിനെ തുടരെ രണ്ട് സിക്സറുകള്‍ തൂക്കാനും ഭരതിനായി. താരം കന്നി അര്‍ധ സെഞ്ച്വറി കുറിക്കുമെന്ന് തോന്നിച്ചെങ്കിലും 44 റണ്‍സില്‍ പുറത്തായി. മൂന്ന് സിക്സും രണ്ട് ഫോറും സഹിതമാണ് ഇത്രയും റണ്‍സ് താരം ബോര്‍ഡില്‍ ചേര്‍ത്തത്. നതാന്‍ ലിയോണിന്റെ പന്തില്‍ ഹാന്‍ഡ്സ്‌കോംപിന് പിടികൊടുത്താണ് ഭരത് മടങ്ങിയത്. 

ഓസ്‌ട്രേലിയക്കായി ടോഡ് മര്‍ഫി, ലിയോണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. മാത്യു കുനെമന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഒരു വിക്കറ്റെടുത്തു.

നേരത്തെ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയായിരുന്നു മൂന്നാം ദിനത്തിലെ സവിശേഷത. കരിയറിലെ രണ്ടാം സെഞ്ച്വറി കുറിച്ച ശുഭ്മാന്‍ ഗില്‍ 128 റണ്‍സെടുത്ത് മടങ്ങി. 235 പന്തുകള്‍ നേരിട്ട് 12 ഫോറും ഒരു സിക്സും സഹിതമായിരുന്നു താരത്തിന്റെ മികവാര്‍ന്ന ബാറ്റിങ്. ഗില്ലിന് പുറമെ ചേതേശ്വര്‍ പൂജാര (121 പന്തില്‍ 42), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (58 പന്തില്‍ 35) എന്നിവരാണ് മൂന്നാം ദിനത്തില്‍ പുറത്തായ താരങ്ങള്‍.   

ഗില്‍ സെഞ്ച്വറി തികച്ചതിന് പിന്നാലെ പൂജാര പുറത്തായി. 121 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറുകള്‍ സഹിതം 42 റണ്‍സെടുത്താണ് പൂജാര മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ ഗില്‍- പൂജാര സഖ്യം 113 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി പ്രതിരോധം തീര്‍ത്തു. പൂജാരയെ ടോഡ് മര്‍ഫി വിക്കറ്റിന് മുന്നില്‍ കുടുക്കി. 

മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് മുന്നോട്ടു പോകവേയാണ് രോഹിത് ശര്‍മ വീണത്. നായകന്‍ 58 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 35 റണ്‍സെടുത്ത് മടങ്ങി. രോഹിതിനെ മാത്യു കുനെമാന്‍ ലബുഷെയ്നിന്റെ കൈയിലെത്തിച്ചു. 

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 480ല്‍ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ദിനത്തിലെ അവസാന സെഷനില്‍ ബാറ്റിങ് തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ഇന്ത്യ അവസാനിപ്പിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

'അമ്പയറേ അതെങ്ങനെ എല്‍ബി ആകും?'- ഡിആര്‍എസിനും റിവ്യു! വനിതാ പ്രീമിയര്‍ ലീഗില്‍ വിവാദം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com