സെഞ്ചൂറിയന്‍; ട്വന്റി 20 യില്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ റെക്കോർഡിട്ട് ദക്ഷിണാഫ്രിക്ക. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലാണ് ദക്ഷിണാഫ്രിക്ക റെക്കോർഡ് വിജയം സ്വന്തമാക്കിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ദക്ഷിണാഫ്രിക്ക മറികടന്നു.
44 പന്തില്‍ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡി കോക്ക് ആണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത്. ഐസിസി മുഴുവന്‍ സമയ അംഗത്വമുള്ള രാജ്യങ്ങളില്‍, സ്‌കോര്‍ പിന്തുടര്‍ന്നുള്ള ഏറ്റവും വലിയ വിജയമാണ് ദക്ഷിണാഫ്രിക്കയുടേത്. ട്വന്റി 20 യിലെ രണ്ടിന്നിംഗ്‌സിലുമായി 517 റണ്‍സാണ് പിറന്നത്.
ആദ്യം ബാറ്റു ചെയ്ത വെസ്റ്റിന്‍ഡീസ് ജോണ്‍സണ്‍ ചാള്‍സിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെയാണ് വന്‍ സ്‌കോര്‍ നേടിയത്. 46 പന്തില്‍ 118 റണ്‍സാണ് ജോണ്‍സണ്‍ നേടിയത്. ഇതില്‍ 10 ബൗണ്ടറികളും 11 സിക്‌സറുകളും ഉള്‍പ്പെടുന്നു. ക്രിസ് ഗെയിലിന്റെ റെക്കോർഡാണ് പഴങ്കഥയായത്.
39 പന്തിലാണ് ജോണ്‍സണ്‍ ചാള്‍സിന്റെ സെഞ്ച്വറി നേട്ടം. ട്വന്റി 20 യില്‍ ഒരു വെസ്റ്റിന്‍ഡീസ് ബാറ്ററുടെ അതിവേഗ സെഞ്ച്വറിക്ക് ജോണ്‍സണ്‍ ഉടമയായി. ട്വന്റി 20 ക്രിക്കറ്റില്‍ ഡേവിഡ് മില്ലര്‍, രോഹിത് ശര്‍മ്മ, ചെക്ക് റിപ്പബ്ലിക്കിന്റെ വിക്രമശേഖര എന്നിവര്‍ നേരത്തെ 35 പന്തില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്.
സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ്- 20 ഓവറില്‍ അഞ്ചിന് 258. ദക്ഷിണാഫ്രിക്ക -18.5 ഓവറില്‍ നാലിന് 259. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1-ന് സമനിലയിലായി. അവസാന ട്വന്റി 20 മത്സരം മാര്‍ച്ച് 28 ന് ജോഹന്നാസ് ബെര്‍ഗില്‍ നടക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ