ജയ്പുര്‍: ദിവസങ്ങള്‍ക്ക് മുന്‍പ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ നാണക്കേടിന്റെ റെക്കോര്‍ഡ് ബുക്കില്‍ തന്റെ പേര് എഴുതി ചേര്‍ത്തിരുന്നു. ആ സ്ഥാനത്തേക്ക് മറ്റൊരു താരവും ഇപ്പോള്‍ കടന്നു വന്നിരിക്കുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തികാണ് നാണക്കേടിന്റെ റെക്കോര്‍ഡിലെത്തിയത്.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരങ്ങളുടെ പട്ടികയില്‍ ഇനി രോഹിതിനൊപ്പം കാര്‍ത്തികുമുണ്ടാകും. രാജസ്ഥാനെതിരെ ഇന്നലെ നടന്ന പോരാട്ടത്തില്‍ കാര്‍ത്തിക് രണ്ട് പന്തുകള്‍ മാത്രം നേരിട്ട് സംപൂജ്യനായി മടങ്ങിയാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്.
രോഹിതിനൊപ്പം ഐപിഎല്ലില്‍ കാര്‍ത്തികിന്റെ ഡക്കുകളുടെ എണ്ണവും 16ല്‍ എത്തി. ഇരുവര്‍ക്കും പിന്നില്‍ 15 പൂജ്യങ്ങളുമായി സുനില്‍ നരെയ്ന്‍, മന്‍ദീപ് സിങ് എന്നിവരാണുള്ളത്.
രാജസ്ഥാനെതിരായ പോരില്‍ ആദം സാംപയാണ് കാര്‍ത്തികിനെ മടക്കിയത്. കഴിഞ്ഞ സീസണില്‍ ഫിനിഷറെന്ന നിലയില്‍ മികച്ച പോരാട്ടം പുറത്തെടുത്ത കാര്‍ത്തിക് പക്ഷേ ഇത്തവണ നിരാശപ്പെടുത്തി. 12 മത്സരങ്ങളില്‍ നിന്നു 140 റണ്‍സ് മാത്രമാണ് താരം നേടിയത്. 12.72 ആണ് ആവറേജ്. 135.92 ആണ് സ്‌ട്രൈക്ക് റേറ്റ്. 30 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ