

അഹമ്മദാബാദ്: ശുഭ്മാൻ ഗില്ലിന്റെ കന്നി ഐപിഎൽ സെഞ്ച്വറിയുടെ ബലത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിലേക്ക് കടക്കുന്ന ആദ്യ ടീമായി മാറി. സെഞ്ച്വറി നേട്ടത്തിന് പിന്നാലെ രസകരമായ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഗിൽ.
മത്സരത്തിൽ 13 ഫോറുകളും ഒരേയൊരു സിക്സുമാണ് താരം അടിച്ചത്. ഈ സിക്സിനെ കുറിച്ചാണ് ഗിൽ പറയുന്നത്. ഹൈദരാബാദ് താരം അഭിഷേക് ശർമയുടെ പന്തിലായിരുന്നു ഈ സിക്സ്. 58 പന്തിൽ 101 റൺസെടുത്താണ് ഗിൽ പുറത്തായത്. 
കളി തുടങ്ങും മുൻപ് അഭിഷേക് ശർമയോട് പന്തെറിയാൻ വന്നാൽ സിക്സടിക്കുമെന്ന് പറഞ്ഞിരുന്നുവെന്ന് ഗിൽ വെളിപ്പെടുത്തി. മത്സരത്തിനു മുൻപ് സൗഹൃദം പങ്കിടുമ്പോഴാണ് താൻ ഇക്കാര്യം അഭിഷേകിനോട് പറഞ്ഞത്.
'നീ പന്തെറിയാൻ വന്നാൽ സിക്സടിക്കുമെന്ന് മത്സരത്തിന് മുൻപ് തന്നെ ഞാൻ അവനോട് പറഞ്ഞിരുന്നു. നീയെങ്ങാനും എനിക്കെതിരെ പന്തെറിഞ്ഞാൽ സിക്സിന് തൂക്കുമെന്നാണ് പറഞ്ഞത്. മത്സരത്തിൽ എനിക്കേറെ പ്രിയപ്പെട്ട ഷോട്ടും ഇതുതന്നെ.'
'എന്റെ ഐപിഎൽ അരങ്ങേറ്റം ഹൈദരാബാദിനെതിരെ ആയിരുന്നു. അതിനാൽ അവർക്കെതിരായ സെഞ്ച്വറി നേട്ടം എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. അരങ്ങേറ്റവും കന്നി ഐപിഎൽ സെഞ്ച്വറിയും ഒരേ ടീമിനെതിരെ നേടാൻ സാധിക്കുന്നതു സന്തോഷം തരുന്നു'- ഗിൽ പറഞ്ഞു.
ഗില്ലും അഭിഷേകും ബാല്യകാല സുഹൃത്തുക്കളും രഞ്ജിയിൽ പഞ്ചാബിനായി ഒരുമിച്ചു കളിക്കുന്നവരുമാണ്. 2018ൽ അണ്ടർ 19 ലോകകപ്പ് നേടിയ ടീമിലും ഇരുവരും ഒന്നിച്ചു കളിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
