മഴയിൽ ഒലിക്കാത്ത പോരാട്ട വീറ്; അഞ്ചാം വട്ടവും കപ്പുയർത്തി 'സൂപ്പർ കിങ്സ്' 

അവസാന ഓവറിലെ അവസാന പന്തിൽ ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് നാല് റൺസ്. മോഹിത് ശർമയെറിഞ്ഞ ഓവറിലെ അവസാന പന്ത് ബൗണ്ടറി പായിച്ച് രവീന്ദ്ര ജഡേജ ചെന്നൈയുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകി
ഐപിഎൽ കിരീടവുമായി ചെന്നൈ സൂപ്പർ കിങ്സ് ടീം/ പിടിഐ
ഐപിഎൽ കിരീടവുമായി ചെന്നൈ സൂപ്പർ കിങ്സ് ടീം/ പിടിഐ
Updated on
2 min read

അഹമ്മദാബാദ്: അവസാന പന്തു വരെ ആവേശം. മഴയിലും തണുക്കാതെ നിന്ന പോരാട്ട വീറ്. ത്രില്ലർ പോരാട്ടത്തിൽ ഐപിഎൽ കിരീടം നിലനിർത്താനിറങ്ങിയ ​ഗുജറാത്ത് ടൈറ്റൻസിനെ തകർത്തെറിഞ്ഞ് തലയും പിള്ളേരും. അഞ്ചാം വട്ടവും ചെന്നൈ സൂപ്പർ കിങ്സ് കിരീടം സ്വന്തമാക്കി. 

അവസാന ഓവറിലെ അവസാന പന്തിൽ ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് നാല് റൺസ്. മോഹിത് ശർമയെറിഞ്ഞ ഓവറിലെ അവസാന പന്ത് ബൗണ്ടറി പായിച്ച് രവീന്ദ്ര ജഡേജ ചെന്നൈയുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകി. അഞ്ച് വിക്കറ്റിന് വിജയിച്ച് ചെന്നൈ ഒരിക്കൽ കൂടി ഐപിഎൽ കിരീടത്തിൽ മുത്തം ചാർത്തി. അഞ്ചാം കിരീട നേട്ടത്തിലൂടെ മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പം ചെന്നൈയും എത്തി. 

മഴയെ തുടർന്ന് ചെന്നൈയുടെ ബാറ്റിങ് 15 ഓവറാക്കി ചുരുക്കിയിരുന്നു. അവരുടെ ലക്ഷ്യം 15 ഓവറിൽ 171 റൺസായി നിജപ്പെടുത്തി. ആ​ദ്യം ബാറ്റ് ചെയ്ത ​ഗുജറാത്ത് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെന്ന മികച്ച ടോട്ടലാണ് ബോർഡിൽ ചേർത്തത്. ചെന്നൈ ബാറ്റങിന് ഇറങ്ങി മൂന്ന് പന്തുകൾ എറിഞ്ഞപ്പോഴേക്കും മഴയെത്തി. ഈ സമയം വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസായിരുന്നു ചെന്നൈയുടെ സമ്പാദ്യം. 

രണ്ട് മണിക്കൂറും 20 മിനിറ്റും കഴിഞ്ഞപ്പോഴാണ് മഴയെത്തിയത്. ഇതോടെയാണ് മഴ നിയമമനുസരിച്ച് ചെന്നൈയുടെ ലക്ഷ്യം 15 ഓവറിൽ 171 ആക്കി ചുരുക്കിയത്. 

മികച്ച തുടക്കമാണ് ഓപ്പണർമാർ ചെന്നൈയ്ക്കു നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 74 റൺസിന്റെ കൂട്ടുകെട്ട് ഋതുരാജ് ഗെയ്ക്‌വാദും ഡെവോൺ കോൺവെയും ചേർന്നു പടുത്തുയർത്തി. 16 പന്തിൽ 26 റൺസെടുത്ത ഗെയ്ക്‌വാദ് നൂർ അഹമ്മദിന്റെ പന്തിൽ റാഷിദ് ഖാൻ ക്യാച്ചെടുത്തു പുറത്തായി. തൊട്ടുപിന്നാലെ ഡെവോൺ കോൺവെയെ പുറത്താക്കി നൂർ അഹമ്മദ് വിക്കറ്റ് നേട്ടം രണ്ടാക്കി. 9.1 ഓവറിലാണ് ചെന്നൈ 100 കടന്നത്. കോൺവെ 25 പന്തിൽ നാല് ഫോറും രണ്ട് സിക്‌സും സഹിതം 47 റൺസെടുത്തു. ഋതുരാജ് ഒരു സിക്‌സും മൂന്ന് ഫോറും പറത്തി.

സ്കോർ 117ൽ നിൽക്കെ അജിൻക്യ രഹാനെയെ (13 പന്തിൽ 27) മോഹിത് ശർമ മടക്കി. താരം രണ്ട് വീതം സിക്സും ഫോറും സഹിതമാണ് ഇത്രയും റൺസെടുത്തത്. മോഹിത് എറിഞ്ഞ 13ാം ഓവറിൽ അമ്പാട്ടി റായുഡുവും (എട്ട് പന്തിൽ 19), ക്യാപ്റ്റൻ ധോനിയും പുറത്തായതോടെ ചെന്നൈ സമ്മർദത്തിലായി.

അവസാന ഓവറിൽ ചെന്നൈയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 13 റൺസായിരുന്നു. ആദ്യ പന്ത് ഡോട്ട് ബോളായെങ്കിലും, പിന്നീടുള്ള മൂന്ന് പന്തുകളിൽ ഓരോ റൺസ് വീതം ചെന്നൈ നേടി. അഞ്ചാം പന്ത് സിക്സർ പറത്തിയതോടെ ചെന്നൈ ഡഗ്ഔട്ട് ഉണർന്നു. ഒടുവിൽ മോഹിത് ശർമയുടെ ലോ ഫുൾ ടോസ് ബൗണ്ടറി കടത്തി ജഡേജ ചെന്നൈയുടെ വിജയമുറപ്പിച്ചു.

ശിവം ഡുബെ 21 പന്തിൽ രണ്ട് സിക്‌സുകൾ തൂക്കി 32 റൺസുമായി പുറത്താകാതെ നിന്നു. ജഡേജ ആറ് പന്തിൽ ഒരോ സിക്‌സും ഫോറും സഹിതം 15 റൺസുമായും പുറത്താകാതെ നിന്നു.

​ഗുജറാത്തിനായി മോഹിത് ശർമ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. നൂർ അഹമ്മദ് രണ്ട് വിക്കറ്റുകളും നേടി. 

ആദ്യം ബാറ്റ് ചെയ്ത ​ഗുജറാത്ത് ചെന്നൈക്ക് മുന്നിൽ 215 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ​ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 

ഫൈനലിൽ മികച്ച തുടക്കമാണ് ടൈറ്റൻസിനായി ഓപ്പണിങ് വിക്കറ്റിൽ ശുഭ്‌മാൻ ഗില്ലും വൃദ്ധിമാൻ സാഹയും നൽകിയത്. തുഷാർ ദേശ്‌പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറിൽ ശുഭ്‌മാൻ ഗിൽ നൽകിയ അനായാസ ക്യാച്ച് ദീപക് ചാഹർ വിട്ടുകളഞ്ഞത് ചെന്നൈ ആരാധകരെ നിരാശപ്പെടുത്തി. എന്നാൽ ഏഴാം ഓവറിൽ ​ഗിൽ ധോനിയുടെ കിടിലൻ സ്റ്റംപിങ്ങിൽ കുടുങ്ങി. രവീന്ദ്ര ജഡേജ എറിഞ്ഞ ബോൾ ​ഗിൽ തകർത്തടിക്കാൻ ശ്രമിച്ചപ്പോൾ അതിവേഗ സ്റ്റംപിംഗുമായി അമ്പരപ്പിക്കുകയായിരുന്നു ധോനി. 20 പന്തിൽ നിന്ന് 39 റൺസാണ് ​ഗില്ലിന്റെ സമ്പാദ്യം. 

ഗില്ലിന് പിന്നാലെ ക്രീസിലെത്തിയ സായ് സുദർശൻ മികച്ച കളി പുറത്തെടുത്തു. എന്നാൽ, 14-ാം ഓവറിൽ 54 റൺസ് എടുത്തുനിൽക്കെ വൃദ്ധിമാൻ സാഹ ദീപക് ചഹറിന് മുന്നിൽ കീഴടങ്ങി. തകർത്തുകളിച്ച സായ് 47 പന്തിൽ എട്ട് ബൗണ്ടറിയും ആറ്  സിക്സും സഹിതം 96 റൺ‍സ് നേടി. നായകൻ ഹർദിക് പാണ്ഡ്യ പുറത്താകാതെ 21 റൺസ് നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com