അഹമ്മദാബാദ്: വിക്കറ്റിനു പിന്നിലെ മഹേന്ദ്ര സിങ് ധോനിയുടെ പ്രകടനം സമാനതകളില്ലാത്തതാണ്. ഇത്ര ചടുലതയോടെ പ്രതികരിക്കുന്ന ഒരു വിക്കറ്റ് കീപ്പർ സമീപ കാലത്തൊന്നും ക്രിക്കറ്റ് ലോകം കണ്ടിട്ടുമില്ല. പ്രത്യേകിച്ച് സ്റ്റമ്പിങിൽ. നേരിയ അവസരമുണ്ടെങ്കിൽ ധോനി ബാറ്ററെ പുറത്താക്കിയിരിക്കും, കട്ടായം!
ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസ് ഓപ്പണറും മിന്നും ഫോമിൽ ടൂർണമെന്റിലൂടനീളം ബാറ്റ് വീശുകയും ചെയ്ത ശുഭ്മാൻ ഗിൽ അതു ശരിക്കും മനസിലാക്കി. ബാറ്റിങിൽ നിരാശപ്പെടുത്തിയെങ്കിലും വിക്കറ്റിന് പിന്നിൽ ഇന്നലെ ഉജ്ജ്വല ഫോമിലായിരുന്നു ധോനി. അതിൽ തന്നെ ആരാധകരെ അമ്പരപ്പിച്ചത് ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയ സ്റ്റമ്പിങും.
ഫൈനലിലും മികച്ച തുടക്കമാണ് ഗുജറാത്തിനായി ഗിൽ- വൃദ്ധിമാൻ സാഹ സഖ്യം ഒരുക്കിയത്. പവർപ്ലേയിൽ മികച്ച റൺസുമായി ഇരുവരും കളം നിറഞ്ഞു. എന്നാൽ ഏഴാം ഓവറിലെ അവസാന പന്തിലാണ് മികച്ച ഫോമിൽ കളിച്ച ഗിൽ പുറത്തായത്. ജഡേജ എറിഞ്ഞ പന്തിൽ കണ്ണടച്ചു തുറക്കും വേഗത്തിൽ ധോനി ഗില്ലിനെ സ്റ്റമ്പ് ചെയ്തു. ജഡേജ എറിഞ്ഞ പന്ത് ഓഫ് സൈഡിലാണ് വന്നത്. ഫ്രണ്ട് ഫൂട്ടിൽ കളിക്കാനായിരുന്നു ഗില്ലിന്റെ ശ്രമം. എന്നാൽ അതു പാളി. പന്ത് ബാറ്റിൽ തൊടാതെ നേരെ ധോനിയുടെ കൈകളിൽ. പന്ത് കിട്ടലും സ്റ്റമ്പിങും എല്ലാം ഞൊടിയിടയിൽ കഴിഞ്ഞു. ക്രീസിൽ നിന്നു ഇറങ്ങി കളിക്കാൻ നോക്കിയ ഗിൽ പന്ത് ഒഴിഞ്ഞതിന് പിന്നാലെ പണിപ്പെട്ട് ക്രീസിലേക്ക് കാൽ നീട്ടാൻ നോക്കുന്നതിനിടെ ധോനി സ്റ്റമ്പ് ചെയ്തിരുന്നു.
20 പന്തിൽ ഏഴ് ഫോറുകൾ സഹിതം 39 റൺസുമായി മറ്റൊരു മെഗാ ഇന്നിങ്സിനു കോപ്പുകൂട്ടുകയായിരുന്നു ഗിൽ. ഗുജറാത്തിന് നഷ്ടമായ ആദ്യ വിക്കറ്റും ഇതാണ്. 250ാം ഐപിഎൽ മത്സരം കളിച്ച ധോനിയുടെ 42ാം സ്റ്റമ്പിങ്ങായിരുന്നു ഇത്.
രണ്ട് തവണ ലൈഫ് കിട്ടിയ ശേഷമായിരുന്നു ഗില്ലിന്റെ മടക്കം. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറിൽ ദീപക് ചഹർ ഗില്ലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. അപ്പോൾ മൂന്ന് റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. ദേശ്പാണ്ഡെ എറിഞ്ഞ നാലാം ഓവറിൽ ഗില്ലിനെ റണ്ണൗട്ടാക്കാനുള്ള അവസരം ജഡേജയും നഷ്ടപ്പെടുത്തി. പിന്നാലെയാണ് ധോനിയുടെ മിന്നിൽ സ്റ്റമ്പിങിൽ ഗിൽ മുട്ടുമടക്കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ