ബംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് പോരില്‍ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടം. 105 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് അവര്‍ തകര്‍ന്നടിഞ്ഞത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ട്രെന്റ് ബോള്‍ട്ട് മുന്‍നിരയെ അരിഞ്ഞിട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ടു പോയ ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സില്‍വ എന്നിവരെ തുടരെ മടക്കി മിച്ചല്‍ സാന്റ്‌നര്‍ അവരുടെ പ്രതീക്ഷകളെ തകര്‍ത്തു.
മാത്യൂസ് (16), ധനഞ്ജയ ഡി സില്‍വ (19) എന്നിവര്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കവേയാണ് വീണത്. നിലവില്‍ ലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയില്‍.
തുടക്കത്തില്‍ ഒരറ്റത്ത് ഓപ്പണര്‍ കുശാല്‍ പെരേര തകര്‍ത്തടിക്കുമ്പോഴാണ് മറുഭാഗത്ത് നാല് വിക്കറ്റുകള്‍ നിലം പൊത്തിയത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടിന്റെ ബൗളിങാണ് ശ്രീലങ്കയെ തുടക്കത്തില്‍ തന്നെ വെട്ടിലാക്കിയത്.
സ്‌കോര്‍ 70ല്‍ നില്‍ക്കെ അസലങ്കയും അതിവേഗം അര്‍ധ സെഞ്ച്വറി നേടിയ പെരേരയും മടങ്ങിയത് അവര്‍ക്ക് വന്‍ തിരിച്ചടിയായി. 28 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്സും സഹിതം പെരേര 51 റണ്‍സെടുത്തു. താരത്തെ ലോക്കി ഫെര്‍ഗൂസനാണ് മടക്കിയത്.
ടോസ് നേടി ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ പതും നിസ്സങ്കയെ പുറത്താക്കി ടിം സൗത്തിയാണ് ലങ്കന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. താരം രണ്ട് റണ്ണുമായി മടങ്ങി.
പിന്നാലെ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് (6), സദീര സമരവിക്രമ (1), ചരിത അസലങ്ക (8) എന്നിവരെ ബോള്‍ട്ടും നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ