ചിത്രം: പിടിഐ
ചിത്രം: പിടിഐ

അനുപമ വിജയങ്ങളുടെ അധ്യായം അടച്ച് അഫ്ഗാന്‍ മടങ്ങി; ദക്ഷിണാഫ്രിക്കയ്ക്ക് ജയം

മത്സരത്തില്‍ 245 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. 47.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 247 റണ്‍സെടുത്തു വിജയം ഉറപ്പിച്ചു

അഹമ്മദാബാദ്: ചരിത്രമെഴുതിയ അട്ടിമറി വിജയങ്ങളുടെ മനോഹര മണിക്കൂറുകള്‍ ആരാധകര്‍ക്ക് സമ്മാനിച്ച് അഫ്ഗാനിസ്ഥാന്‍ ലോകകപ്പില്‍ നിന്നു വിട പറഞ്ഞു. അവസാന ലീഗ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടു അവര്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയാണ് മടക്കം. സെമി പ്രതീക്ഷകള്‍ ആദ്യം ബാറ്റ് ചെയ്തതോടെ തന്നെ അവസാനിച്ചിരുന്നു. 

ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളെ അട്ടിമറിച്ചാണ് അഫ്ഗാന്‍ അത്ഭുതം തീര്‍ത്തത്. നെതര്‍ലന്‍ഡ്‌സിനേയും അവര്‍ വീഴ്ത്തി സെമി പ്രതീക്ഷ സജീവമാക്കിയിരുന്നു. എന്നാല്‍ ശ്രീലങ്കയെ വലിയ മാര്‍ജിനില്‍ ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയതോടെ അസാധ്യ ലക്ഷ്യമായിരുന്നു പാകിസ്ഥാനൊപ്പം അഫ്ഗാനും സെമിയുറപ്പിക്കാന്‍ മുന്നിലുണ്ടായിരുന്നത്. ഒന്‍പതില്‍ നാല് വിജയങ്ങളുമായാണ് അഫ്ഗാന്‍ ടീമിന്റെ മടക്കം.

മത്സരത്തില്‍ 245 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. 47.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 247 റണ്‍സെടുത്തു വിജയം ഉറപ്പിച്ചു. സെമി ബര്‍ത്ത് നേരത്തെ തന്നെ ഉറപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. 

വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്കായി റസ്സി വാന്‍ ഡെര്‍ ഡുസന്‍ മിന്നും ബാറ്റിങുമായി പുറത്താകാതെ നിന്നു. താരം 76 റണ്‍സെടുത്തു. ആറ് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു താരത്തിന്റെ അര്‍ധ സെഞ്ച്വറി. ടീം വിജയിക്കുമ്പോള്‍ ഡുസനൊപ്പം മികച്ച ബാറ്റിങുമായി ആന്‍ഡില്‍ ഫെലുക്വാവോയും തിളങ്ങി. താരം 37 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 39 റണ്‍സെടുത്തു പുറത്താകാതെ നിന്നു. 

ക്വിന്റന്‍ ഡി കോക്ക് (41), ക്യാപ്റ്റന്‍ ടെംബ ബവുമ (23), എയ്ഡന്‍ മാര്‍ക്രം (25), ഡേവിഡ് മില്ലര്‍ (24) എന്നിവരും സ്‌കോറിലേക്ക് സംഭവാന നല്‍കി. ഹെയ്ന്റിച് ക്ലാസന്‍ (10) ആണ് പുറത്തായ മറ്റൊരു താരം.  

മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് മുജീബ് റഹ്മാന്‍ നേടി. 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 244 റണ്‍സിനു എല്ലാവരും പുറത്തായി. അഞ്ചാമനായി ഇറങ്ങി അപരാജിതനായി നിലകൊണ്ടു അര്‍ധ സെഞ്ച്വറി നേടിയ ഹഷ്മതുല്ല ഓമര്‍സായിയുടെ ധീരോചിത ചെറുത്തു നില്‍പ്പാണ് അഫ്ഗാന് പൊരുതി നോക്കാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. താരത്തിനു അര്‍ഹിച്ച കന്നി സെഞ്ച്വറി നേടാന്‍ സാധിച്ചില്ല എന്നതു മാത്രം നിരാശപ്പെടുത്തുന്നതായി. 

107 പന്തുകള്‍ നേരിട്ട് ഏഴ് ഫോറും മൂന്ന് സിക്സും സഹിതം ഒമര്‍സായ് 97 റണ്‍സുമായി പുറത്താകാതെ നിന്നു. റഹ്മത് ഷാ, നൂര്‍ അഹമ്മദ് (26 റണ്‍സ് വീതം), റഹ്മാനുല്ല ഗുര്‍ബാസ് (25) എന്നിവരും അല്‍പ്പ നേരം ക്രീസില്‍ നിന്നു പൊരുതി. 

ദക്ഷിണാഫ്രിക്കക്കായി ജെറാള്‍ഡ് കോറ്റ്‌സി നാല് വിക്കറ്റുകള്‍ വീഴ്ത്തി. കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അആന്‍ഡില്‍ ഫെലുക്വായോ ഒരു വിക്കറ്റെടുത്തു.

ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമിട്ടതിനു പിന്നാലെ നാല് റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ തുടരെ നഷ്ടമായി. 

എട്ടോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 41 റണ്‍സെന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്‍. പിന്നാലെ ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ് ആണ് ആദ്യം പുറത്തായത്. താരം 22 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 25 റണ്‍സെടുത്ത് മടങ്ങി. 41ല്‍ തന്നെ അഫ്ഗാന് രണ്ടാം ഓപ്പണറേയും നഷ്ടം. കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേടിയ ഇബ്രാഹിം സാദ്രാന്‍ ആണ് മടങ്ങിയത്. താരം 15 റണ്‍സെടുത്തു. 

നാലാമനായി എത്തിയ ക്യാപ്റ്റന്‍ ഹഷ്മതുല്ല ഷാഹിദി രണ്ട് റണ്ണില്‍ പുറത്തായി. പിന്നാലെ മികവോടെ കളിച്ചു വന്ന റഹ്മത് ഷാ (26)യും മടങ്ങി. ഇക്രം അലിഖില്‍ (12), മുഹമ്മദ് നബി (2), റാഷിദ് ഖാന്‍ (14) എന്നിവരും അധികം നില്‍ക്കാതെ മടങ്ങി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com