അഹമ്മദാബാദ്: ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഇനി രണ്ട് ടീമുകള്‍ മാത്രം. മുന്‍ ചാമ്പ്യന്‍മാരായ ഇന്ത്യയും ഓസ്‌ട്രേലിയയും. ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത് ക്ലാസിക്ക് ഫിനാലെ. നവംബര്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പുതിയ ലോക ചാമ്പ്യന്‍ ആരെന്നു അറിയാം.
തുടര്‍ച്ചയായ പത്ത് വിജയങ്ങളുമായി അപാര മുന്നേറ്റം നടത്തിയാണ് ഇന്ത്യ ഫൈനുലറപ്പിച്ചത്. തുടക്കത്തില്‍ രണ്ട് മത്സരങ്ങള്‍ തോറ്റു അമ്പരന്നു നിന്ന ഓസീസ് പിന്നീട് അസാമാന്യ ഇച്ഛാശക്തിയില്‍ തിരിച്ചു വന്ന സംഘമാണ്. അഫ്ഗാനിസ്ഥാനോടും സെമിയില്‍ ദക്ഷിണാഫ്രിക്കയോടും കടുത്ത മത്സരം തന്നെ അവര്‍ക്ക് കളിക്കേണ്ടിയും വന്നു. രണ്ട് ഘട്ടത്തിലും അവര്‍ അതിജീവിച്ചത് അവരുടെ പോരാട്ട മികവിനു അടിവരയിടുന്നു.
ഐസിസി പോരാട്ടത്തില്‍ ഇത് മൂന്നാം ഫൈനലിനാണ് ഇന്ത്യയും ഓസ്‌ട്രേലിയും ഒരുങ്ങുന്നത്. 2003ലെ ലോകകപ്പും ഈ വര്‍ഷം നടന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുമാണ് ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയത്. രണ്ട് തവണയും ജയം ഓസീസിനൊപ്പം. അതിന്റെയെല്ലാം കണക്കു തീര്‍ത്ത് മൂന്നാം ലോക കിരീടമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.
2003ല്‍ റിക്കി പോണ്ടിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൗരവ് ഗാംഗുലി ക്യാപ്റ്റനായ ഇന്ത്യക്കെതിരെ ഫൈനല്‍ കളിച്ചത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 359 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഇന്ത്യയുടെ മറുപടി പക്ഷേ വെറും 234 റണ്‍സില്‍ ഒതുങ്ങി. 125 റണ്‍സിന്റെ തോല്‍വി.
ക്യാപ്റ്റന്‍ റിക്കി പോണ്ടിങിന്റെ ക്ലാസ് സെഞ്ച്വറിയായിരുന്നു ആ കലാശപ്പോരിന്റെ ഹൈലൈറ്റ്. താരം പുറത്താകാതെ നിന്നു. 121 പന്തില്‍ എട്ട് സിക്‌സും നാല് ഫോറും സഹിതം 140 റണ്‍സ് വാരി. ഡാമിയന്‍ മാര്‍ട്ടിന്‍ 88 റണ്‍സുമായും പുറത്താകാതെ നിന്നു. ഗില്‍ക്രിസ്റ്റ് (57), മാത്യു ഹെയ്ഡന്‍ (37) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിനു നഷ്ടമായത്.
വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി സെവാഗ് 82 റണ്‍സ് നേടി ടോപ് സ്‌കോററായി. രാഹുല്‍ ദ്രാവിഡ് 47 റണ്‍സും നേടി. മറ്റൊരാളും അന്നു കാര്യമായി തിളങ്ങിയില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ