വിന്‍ഡ്‌ഹോക്: ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ. അര്‍ധ സെഞ്ച്വറിയും ഹാട്രിക്ക് വിക്കറ്റുകളും നേടിയാണ് സിക്കന്ദര്‍ തിളങ്ങിയത്. ടി20 ലോകകപ്പ് യോഗ്യതാ ആഫ്രിക്കന്‍ മേഖലാ പോരാട്ടത്തില്‍ സിംബാബ്‌വെ, നായകന്റെ ഓള്‍റൗണ്ട് മികവില്‍ നിര്‍ണായക വിജയം സ്വന്തമാക്കി യോഗ്യതാ പ്രതീക്ഷ കാത്തു. റുവാന്‍ഡക്കെതിരായ പോരാട്ടമാണ് സിംബാബ്‌വെ വിജയിച്ചത്.
വിജയത്തിനൊപ്പം വിരാട് കോഹ്‌ലിയുടെ ഒരു നേട്ടത്തിനൊപ്പവും സിക്കന്ദര്‍ റാസ എത്തി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സിക്കന്ദര്‍ റാസയാണ്. ഈ വര്‍ഷം താരം നേടുന്ന ആറാം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരമാണിത്. ഈ നേട്ടത്തിലാണ് കോഹ്‌ലിക്കൊപ്പം സിംബാബ്‌വെ നായകനുമെത്തിയത്. കോഹ്‌ലിക്കും ആറ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളുണ്ട്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. മറുപടി പറഞ്ഞ റുവാന്‍ഡയുടെ പോരാട്ടം വെറും 71 റണ്‍സില്‍ അവസാനിച്ചു. സിംബാബ്‌വെ ജയം 144 റണ്‍സിന്.
36 പന്തില്‍ നാല് സിക്‌സും ആറ് ഫോറും സഹിതം സിക്കന്ദര്‍ റാസ 58 റണ്‍സ് എടുത്തു. തഡിവനാഷെ മരുമാനി (50)യും അര്‍ധ സെഞ്ച്വറി നേടി. വാലറ്റത്ത് റ്യാന്‍ ബള്‍ 21 പന്തില്‍ 44 റണ്‍സെടുത്ത് സ്‌കോര്‍ 200 കടത്തി. ബൗളിങില്‍ സിക്കന്ദര്‍ റാസ 2.4 ഓവറില്‍ വെറും മൂന്ന് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അവസാന മൂന്ന് വിക്കറ്റുകളാണ് താരം തുടരെ വീഴ്ത്തി ഹാട്രിക്ക് തികച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ