നെതര്‍ലന്‍ഡ്‌സിനെതിരെയും വില്യംസന്‍ ഇല്ല; സൗത്തിയും ഫെര്‍ഗൂസനും തിരിച്ചെത്തും
ഹൈദരാബാദ്: നാളെ നടക്കുന്ന നെതര്‍ലന്‍ഡ്‌സിനെതിരായ പോരാട്ടത്തിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ കളിക്കില്ല. പരിക്കിനെ തുടര്‍ന്നു ദീര്‍ഘ നാളായി കളത്തിനു പുറത്തു നില്‍ക്കുന്ന വില്യംസന് അടുത്ത മത്സരത്തില്‍ കൂടി വിശ്രമം അനുവദിക്കുകയായിരുന്നു. മൂന്നാം പോരാട്ടം മുതല്‍ താരം ടീമിലെത്തുമെന്നു പരിശീലകന്‍ ഗാരി സ്റ്റീഡ് വ്യക്തമാക്കി.
ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ ആദ്യ പോരാട്ടത്തില്‍ ടോം ലാതമാണ് ടീമിനെ നയിച്ചത്. നാളെ നെതര്‍ലന്‍ഡ്‌സിനെതിരായ പോരാട്ടത്തിലും ലാതമായിരിക്കും നയിക്കുക.
വില്യംസനെ കൂടാതെ ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരും പരിക്കേറ്റ് നില്‍ക്കുന്നു. ഇരുവരും നാളെ കളിച്ചേക്കുമെന്ന സൂചനകളാണ് പരിശീലകന്‍ നല്‍കുന്നത്.
ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ കലിപ്പ് ന്യൂസിലന്‍ഡ് തല്ലി തീര്‍ക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഒന്‍പത് വിക്കറ്റിന്റെ അത്യുജ്ജ്വല വിജയമാണ് അവര്‍ നേടിയത്. ഒപ്പം കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ നിരാശയ്ക്ക് അവര്‍ പകരം ചോദിച്ചു.
ഇംഗ്ലണ്ട് മുന്നില്‍ വച്ച 283 റണ്‍സ് ലക്ഷ്യം വെറും 36.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കിവികള്‍ സ്വന്തമാക്കി. ന്യൂസിലന്‍ഡിനായി മിന്നല്‍ ബാറ്റിങുമായി ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയും വണ്‍ഡൗണ്‍ ബാറ്റര്‍ രചിന്‍ രവീന്ദ്രയും കളം നിറഞ്ഞു. ഇരുവരും ഉദ്ഘാടന പോരില്‍ തന്നെ സെഞ്ച്വറി നേടി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ