

ചെന്നൈ: ലോകകപ്പിലെ ഇന്ത്യയുടെ 15 അംഗ സംഘത്തിലെ നിര്‍ണായക താരം ആരാണെന്നു ചോദിച്ചാല്‍ അതിന്റെ ഉത്തരമാണ് കെഎല്‍ രാഹുല്‍. ഓസ്‌ട്രേലിയക്കെതിരായ ആദ്യ പോരാട്ടത്തില്‍ പുറത്താകാതെ 97 റണ്‍സെടുത്തു രാഹുല്‍ അക്കാര്യം അടിവരയിടുന്നു. സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള കരുത്ത് രാഹുല്‍ സ്വയം ആര്‍ജിച്ചെടുത്തിരിക്കുന്നു എന്നതാണ് ഈ മികവിന്റെ അടിസ്ഥാനം.
അഞ്ചാമനായി രാഹുല്‍ ക്രീസിലെത്തുമ്പോള്‍ രണ്ട് റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ വന്‍ സമ്മര്‍ദ്ദത്തിലായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും പൂജ്യത്തിനു പുറത്തായ ഘട്ടത്തില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം ചേര്‍ന്നു രാഹുല്‍ പുറത്തെടുത്ത പോരാട്ടം ലോകകപ്പ് ചരിത്രത്തില്‍ സുവര്‍ണ ലിപിയില്‍ രേഖപ്പെടുത്തും. കോഹ്‌ലി പുറത്തായിട്ടും രാഹുല്‍ അക്ഷോഭ്യനായി ക്രീസില്‍ നിന്നു. എട്ട് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ 97 റണ്‍സ്.
പരിക്കിന്റെ പിടിയില്‍ നിന്നു മോചിതനായി തിരിച്ചെത്തുമ്പോള്‍ ക്രിക്കറ്റ് പണ്ഡിതര്‍ രാഹുല്‍ പഴയ മികവിലേക്ക് എത്തുമോ എന്നായിരുന്നു നെറ്റി ചുളിച്ചത്. എന്നാല്‍ പരിക്കു മാറി താരം ആദ്യം കളിച്ചത് ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ പോരാട്ടത്തിലായിരുന്നു. മത്സരത്തില്‍ താരം പുറത്താകാതെ നേടിയത് 111 റണ്‍സ്. ഈ ഇന്നിങ്‌സാണ് ഇന്ത്യക്ക് അന്ന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ലോകകപ്പിനു തൊട്ടു മുന്‍പ് നടന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ക്യാപ്റ്റനായി മുന്നില്‍ നിന്നു നയിച്ച രാഹുല്‍ ഈ രണ്ട് പോരിലും അതിവേഗ അര്‍ധ സെഞ്ച്വറിയിലൂടെ താന്‍ പൂര്‍ണ ഫിറ്റാണെന്നു അടിവരയിട്ടു. അതിന്റെ തുടര്‍ച്ചയായിരുന്നു ചെന്നൈയിലെ ചെപ്പോക്കില്‍ കണ്ടത്.
അര്‍ഹിച്ച സെഞ്ച്വറിയിലേക്കു എത്തും മുന്‍പ് ഇന്ത്യ ജയിച്ചതിനാല്‍ അതു മാത്രം താരത്തിനു നഷ്ടമായി. ഈ നിരാശ മാറ്റി നിര്‍ത്തിയാല്‍ കോഹ്‌ലിക്കൊപ്പം ചേര്‍ന്നു താരം നടത്തിയ പ്രതിരോധം സമാനതകളിലാത്തതാണ്.
ഏഷ്യാ കപ്പിലേയും പിന്നാലെ ഓസീസ് പരമ്പരയിലേയും ഇന്നിങ്‌സുകള്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയ ശേഷമുള്ള പ്രകടനങ്ങളായിരുന്നു. എന്നാല്‍ ഇന്നലെ അതായിരുന്നില്ല സ്ഥിതി. തന്റെ മത്സര പരിചയവും മികവും സമം ചേര്‍ത്ത് ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കാവ്യാത്മകമായ ഇന്നിങ്‌സിന്റെ ഒരറ്റത്ത് കരുത്തോടെ നില്‍ക്കാന്‍ രാഹുലിനു സാധിച്ചു.
മധ്യനിരയില്‍ ഇതാദ്യമായല്ല രാഹുല്‍ ഇത്തരം പ്രകടനം നടത്തുന്നത്. നേരത്തെയും അദ്ദേഹത്തിന്റെ ഇച്ഛാശക്തി ഇന്ത്യയെ തുണച്ചിട്ടുണ്ട്.
'സ്പിന്നിനെ രാഹുല്‍ നേരിട്ട രീതിയെ ഒറ്റ വാക്കില്‍ അവിശ്വസനീയം എന്നു വിശേഷിപ്പിക്കാം. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തതും വന്‍ സമ്മര്‍ദ്ദത്തിനിടെ പുതിയ പന്ത് നേരിടാനുള്ള കഴിവും രാഹുല്‍ മികവോടെ വെളിവാക്കി. ഗംഭീരമായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. അദ്ദേഹത്തിനു അക്കാര്യത്തില്‍ സ്വയം അഭിമാനിക്കാം'- മുന്‍ ഓസീസ് താരം ഷെയ്ന്‍ വാട്‌സന്റെ വാക്കുകള്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates