

ലഖ്‌നൗ: ലോകകപ്പില്‍ തുടരെയുള്ള രണ്ട് തോല്‍വികളുടെ ഞെട്ടലിലാണ് ഏറ്റവും കൂടുതല്‍ കിരീടം സ്വന്തമാക്കിയ ഓസ്‌ട്രേലിയ. ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ മത്സരങ്ങളാണ് ഓസീസ് പരാജയപ്പെട്ടത്. രണ്ട് തുടര്‍ തോല്‍വികളുടെ കടുത്ത സമ്മര്‍ദ്ദത്തിലാണു ടീമെന്നു ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നു.
നാളെ ശ്രീലങ്കക്കെതിരായ പോരാട്ടത്തിനിറങ്ങുകയാണ് ഓസ്‌ട്രേലിയ. മറുഭാഗത്തു വരുന്ന ലങ്കയും തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ് നില്‍ക്കുന്നു. പോരാട്ടം കനക്കുമെന്നു ഉറപ്പ്. ഇനിയുള്ള മത്സരങ്ങള്‍ തങ്ങള്‍ക്ക് ഫൈനല്‍ പോലെ പ്രധാനമാണെന്നും കമ്മിന്‍സ് വ്യക്തമാക്കി.
'2019ലും സമാന അവസ്ഥയായിരുന്നു. ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളോടു തന്നെ അന്നു ഞങ്ങള്‍ പരാജയപ്പെട്ടു. ഈയടുത്ത് ഇരു ടീമുകൾക്കെതിരെയും ഞങ്ങൾ മികച്ച രീതിയിൽ കളിച്ചിട്ടുമുണ്ട്. എന്നാൽ സമീപ കാലത്ത് നേര്‍ക്കുനേര്‍ കളിക്കാത്ത ചില ടീമുമായി ഞങ്ങള്‍ക്ക് ഇനി മത്സരമുണ്ട്. മുന്‍പ് അവരെയൊക്കെ നേരിട്ടപ്പോള്‍ വിജയം സ്വന്തമായിരുന്നു. അതിന്റെ ആത്മവിശ്വാസമുണ്ട്.'
'ഞങ്ങളെ സംബന്ധിച്ചു ആഗ്രഹിച്ച തുടക്കമല്ല കിട്ടിയത്. 0-2 എന്ന നിലയാണ് ഇപ്പോള്‍ ടീം നില്‍ക്കുന്നത്. സമ്മതിക്കുന്നു. എന്നാല്‍ എത്രയും വേഗം വിജയ വഴിയിലേക്ക് തിരിച്ചെത്തുകയാണ് ലക്ഷ്യം. ഇനിയുള്ള എല്ലാ മത്സരങ്ങളും ഞങ്ങള്‍ക്ക് ഫൈനല്‍ പോലെ പ്രധാനമാണ്. എല്ലാ മത്സരവും ജയിക്കണം.'
'പതിവ് മികവിലേക്ക് എത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല എന്നതില്‍ ഒരു സംശയവും ഇല്ല. മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ബോര്‍ഡില്‍ റണ്‍സ് വാരിക്കൂട്ടി എതിരാളികളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഞങ്ങള്‍ക്ക് സാധിക്കാറുണ്ട്. എന്നാല്‍ ആദ്യ രണ്ട് കളികളിലും അതുണ്ടായില്ല. രണ്ട് മത്സരങ്ങളിലും ടീം ചിത്രത്തിലേ ഉണ്ടായില്ല.'
'മധ്യ ഓവറുകളില്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തുന്നുണ്ട്. എന്നാല്‍ അതിനൊരു സംയോജിതം രൂപം കൈവന്നിട്ടില്ല. എങ്കിലും തിരിച്ചടിക്കാന്‍ കെല്‍പ്പ് ഇപ്പോഴും ടീമിനുണ്ട്. നിലവാരം തിരിച്ചു പിടിക്കാന്‍ എന്താണ് വേണ്ടതെന്നും ടീമിനു നല്ല ബോധ്യമുണ്ട്'- ഓസീസ് തിരിച്ചു വരവ് പ്രതീക്ഷിച്ച് കമ്മിന്‍സ് പ്രതികരിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates