

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ലോകകപ്പ് തോല്‍വി പാകിസ്ഥാന്റെ ആത്മവിശ്വാസത്തെ അമ്പേ തകര്‍ക്കുന്നതായി. കളിയുടെ സമസ്ത മേഖലയിലും ഇന്ത്യയുടെ സമഗ്രാധിപത്യം കണ്ടപ്പോള്‍ പാക് സ്‌കോര്‍ 200 പോലും കടന്നില്ല. ഇന്ത്യ അനായാസ വിജയവും സ്വന്തമാക്കി.
പാക് ടീമിന്റെ പരിതാപകരമായ പ്രകടനത്തില്‍ കടുത്ത വിമര്‍ശനവുമായി മുന്‍ നായകനും ഇതിഹാസ പേസറുമായ വസിം അക്രം രംഗത്തെത്തി. പരിശീലകന്‍ മിക്കി ആര്‍തറിനെയാണ് അക്രം ചോദ്യ മുനയില്‍ നിര്‍ത്തുന്നത്.
മത്സര ശേഷമുള്ള മിക്കി ആര്‍തറിന്റെ പ്രതികരണമാണ് അക്രത്തെ ചൊടിപ്പിച്ചത്. ഇന്ത്യ- പാക് പോരാട്ടം ഐസിസി ഇവന്റായി തനിക്കു തോന്നിയില്ലെന്നും കേവലം ഉഭയകക്ഷി പരമ്പര മാത്രമായാണ് അനുഭവപ്പെട്ടതെന്നുമായിരുന്നു കനത്ത തോല്‍വിയിലും പാക് കോച്ചിന്റെ പ്രതികരണം. ഇതാണ് അക്രം ചോദ്യം ചെയ്തത്. സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിനു കിട്ടിയ പിന്തുണയാണ് പാക് കോച്ചിനെ ചൊടിപ്പിച്ചത്. എന്നാല്‍ ഈ പ്രതികരണമൊക്കെ അസ്ഥാനത്താണെന്നായിരുന്നു അക്രത്തിന്റെ വിമര്‍ശനം.
'ഞാന്‍ കള്ളം പറയുകയല്ല. സത്യസന്ധമായി പറഞ്ഞാല്‍ ഈ മത്സരം ഐസിസി പരിപാടിയായി തോന്നിയില്ല. വെറും ഉഭയകക്ഷി മത്സരമായി മാത്രമാണ് അനുഭവപ്പെട്ടത്. കാണികളുടെ ആഘോഷത്തില്‍ കളിക്കാരുമായി സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ദില്‍ ദില്‍ പാകിസ്ഥാന്‍ എന്ന ആരവം മൈക്രോഫോണില്‍ കേട്ടില്ല.'
'പക്ഷേ തോല്‍വിക്കു ഇതൊരു ഒഴിവുകഴിവായി ഞാന്‍ മുന്നോട്ടു വയ്ക്കുന്നില്ല. ഈ രാത്രി ഇന്ത്യന്‍ താരങ്ങളുടേതാണ്. ഇനി അടുത്ത കളിയെക്കുറിച്ചാണ് ചിന്തിക്കാന്‍ പോകുന്നത്'- ഇതായിരുന്നു ആര്‍തറിന്റെ പ്രതികരണം. ആര്‍തറിന്റെ പ്രിതകരണത്തോട് മുന്‍ പാക് ക്യാപ്റ്റന്‍ വസിം അക്രവും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
'ഇതൊക്കെ എന്തു തരം പ്രതികരണമാണ്. എനിക്കറിയില്ല എന്താണ് ഇതിനൊക്കെ മറുപടി പറയേണ്ടത് എന്ന്. കുല്‍ദീപ് യാദവിനെതിരായി ടീം ആവിഷ്‌കരിച്ച പദ്ധതി എന്താണ്. അതൊന്നു പറയു. അതാണ് ഞങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്. അല്ലാതെ ഇത്തരം ബാലിശമായ മറുപടികളല്ല പറയേണ്ടത്. നിങ്ങള്‍ക്ക് ഈ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്നു രക്ഷപ്പെടാന്‍ സാധിക്കുമെന്നു തോന്നുന്നുണ്ടോ. നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ക്ക് അതിനു സാധിക്കില്ല'- ഒരു പാക് സ്‌പോര്‍ട്‌സ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അക്രം ദേഷ്യത്തോടെ കോച്ചിനെതിരെ പൊട്ടിത്തെറിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
