ചെന്നൈ: ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയവുമായി ന്യൂസിലന്‍ഡ്. അഫ്ഗാനിസ്ഥാനെ 149 റണ്‍സിന് പരാജയപ്പെടുത്തിയാണ് കിവീസിന്റെ വിജയം. ലോക്കി ഫെര്‍ഗൂസനും മിച്ചല്‍ സാന്റ്‌നറും ട്രെന്റ് ബോല്‍റ്റുമാണ് അഫ്ഗാനെ എറിഞ്ഞ് വീഴ്ത്തിയത്. ഫെര്‍ഗൂസനും മിച്ചല്‍ സാന്റ്‌നറും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. അവസാനമത്സരത്തില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന്റെ ആവേശത്തിലിറങ്ങിയ അഫ്ഗാന്‍ നിരയില്‍ 36 റണ്‍സ് എടുത്ത റഹ്മത് ഷായാണ് ടോപ് സ്‌കോറര്‍
നേരത്തെ ടോം ലാതം, ഗ്ലെന്‍ ഫിലിപ്സ് എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 288 റണ്‍സ് നേടിയിരുന്നു. അവസാന ഓവറുകളില്‍ മാര്‍ക്ക് ചാപ്മാന്റെ തകര്‍പ്പനടിയാണ് ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്
20 റണ്‍സെടുത്ത് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ പുറത്തായെങ്കിലും വില്‍ യങ്ങും (54) രചിന്‍ രവീന്ദ്രയും (32) ചേര്‍ന്ന് ടീമിന് മികച്ച തുടക്കം സമ്മാനിച്ചു. അഫ്ഗാന്‍ പേസര്‍ അസ്മത്തുള്ള ഒമര്‍സായ് രണ്ടുപേരെയും പുറത്താക്കിയതോടെ മധ്യനിരയില്‍ കീവീസ് ക്യാപ്റ്റന്‍ ടോം ലാതമും ഗ്ലെന്‍ ഫിലിപ്പും ഒന്നിക്കുകയായിരുന്നു. 68 റണ്‍സെടുത്ത് ലാതമും 71 റണ്‍സെടുത്ത് ഗ്ലെന്‍ ഫിലിപ്പും നവീന്‍ ഉള്‍ ഹഖിന് വിക്കറ്റ് നല്‍കി മടങ്ങിയെങ്കിലും ടീം സ്‌കോര്‍ 250 കടന്നിരുന്നു. നവീന്‍ ഉള്‍ ഹഖ്, അസ്മതുല്ല ഒമര്‍സായ് എന്നിവര്‍ രണ്ടും റാഷിദ് ഖാനും മുജീബ് റഹ്മാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ