ഒരു സ്വര്‍ണം, നാല് വെങ്കലം; ഏഷ്യന്‍ ഗെയിംസ് രണ്ടാം ദിനത്തില്‍ ഇന്ത്യയുടെ മുന്നേറ്റം ഇങ്ങനെ

തുഴച്ചില്‍ ക്വാഡ്രബിള്‍ സക്ള്‍സ് വിഭാഗത്തിലും ഇന്ത്യ ഇന്നു വെങ്കലം നേടി. സത്‌നം സിങ്, പരമിന്ദര്‍ സിങ്, ജകര്‍ ഖാന്‍, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘമാണ് മൂന്നാം സ്ഥാനത്തെത്തിയത്
ഏഷ്യൻ ​ഗെയിംസ് സ്വർണ മെഡലുകളുമായി ഷൂട്ടിങ് താരങ്ങൾ/ പിടിഐ
ഏഷ്യൻ ​ഗെയിംസ് സ്വർണ മെഡലുകളുമായി ഷൂട്ടിങ് താരങ്ങൾ/ പിടിഐ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ സ്വര്‍ണത്തിനു പിന്നാലെ നാല് വെങ്കല മെഡല്‍ കൂടി സ്വന്തമാക്കി ഇന്ത്യ. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷന്‍മാരുടെ ടീം ഇനത്തിലാണ് ഇന്ത്യ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. ഈ ടീമില്‍ അംഗമായ ഐശ്വരി പ്രതാപ് സിങ് തോമര്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ വെങ്കലം നേടി. ഇതോടെ താരത്തിനു ഇരട്ട മെഡലുകളും സ്വന്തമായി. ഒരു സ്വര്‍ണം മൂന്ന് വെള്ളി ആറ് വെങ്കലം ഉള്‍പ്പെടെ ഇന്ത്യയുടെ മെഡല്‍ നേട്ടം പത്ത് ആയി.

ഷൂട്ടിങില്‍ നിന്നു തന്നെ മറ്റൊരു വെങ്കലവും ഇന്ന് ഇന്ത്യ വെടിവച്ചിട്ടു. 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ പുരുഷ വിഭാഗം ടീം ഇനത്തിലാണ് വെങ്കലം. വിജയ്‌വീര്‍ സിധു, ആദര്‍ശ് സിങ്, അനിഷ് എന്നിവരടങ്ങിയ സംഘമാണ് വെങ്കലം നേടിയത്.

രണ്ടാം ദിനത്തില്‍ തുഴച്ചിലിലിലാണ് മറ്റൊരു വെങ്കല മെഡല്‍ നേട്ടം. പുരുഷ വിഭാഗം ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടി. നാല് പേരടങ്ങിയ സംഘത്തിന്റെ പോരാട്ടത്തിലാണ് നേട്ടം. ജസ്‌വിന്ദര്‍ സിങ്, ഭീം സിങ്, പുനിത് കുമാര്‍, ആഷിഷ് എന്നിവരടങ്ങിയ സംഘമാണ് വെങ്കലം നേടിയത്. 6.10.81 സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്താണ് സംഘത്തിന്റെ നേട്ടം. 

തുഴച്ചില്‍ ക്വാഡ്രബിള്‍ സക്ള്‍സ് വിഭാഗത്തിലും ഇന്ത്യ ഇന്നു വെങ്കലം നേടി. സത്‌നം സിങ്, പരമിന്ദര്‍ സിങ്, ജകര്‍ ഖാന്‍, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘമാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഈ ഇനത്തില്‍ 2018ല്‍ ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയിരുന്നു.  

നേരത്തെ രണ്ടാം ദിനം ഇന്ത്യ സുവര്‍ണ നേട്ടത്തിന്റെ തിളക്കത്തോടെയാണ് തുടങ്ങിയത്. ഷൂട്ടിങില്‍ ലോക റെക്കോര്‍ഡോടെയാണ് ഇന്ത്യയുടെ സ്വര്‍ണം. പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ ടീം ലോക റെക്കോര്‍ഡോടെ സ്വര്‍ണം വെടി വച്ചിട്ടത്. ഈ ഏഷ്യന്‍ ഗെയിംസ് പോരാട്ടത്തിലെ ഇന്ത്യയുടെ ആദ്യ സുവര്‍ണ നേട്ടം കൂടിയാണിത്.

ദിവ്യാന്‍ഷ് സിങ് പന്‍വാര്‍, രുദ്രാംക്ഷ് ബാലാസഹേബ് പാട്ടീല്‍, ഐശ്വരി പ്രതാപ് സിങ് തോമര്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. രണ്ടാം ദിന പോരാട്ടത്തിന് സുവര്‍ണ നേട്ടത്തിന്റെ തിളക്കവുമായാണ് ഇന്ത്യ തുടക്കമിട്ടത്. 

മൊത്തം 1893.7 പോയിന്റുകള്‍ നേടിയാണ് ഇന്ത്യന്‍ സംഘത്തിന്റെ മുന്നേറ്റം. മൂവരും ഇതേ വിഭാഗത്തിന്റെ വ്യക്തിഗത പോരാട്ടത്തിന്റെ ഫൈനലിലേക്കും മുന്നേറിയിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ ഈ ഇനത്തില്‍ ചൈന സ്ഥാപിച്ച ലോക റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com