

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്ര് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 3 വിക്കറ്റുകള്‍ നഷ്ടം. രണ്ടാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് സ്‌കോര്‍ 91ല്‍ നില്‍ക്കെ നതാന്‍ മക്‌സ്വീനിയുടേയും 103ല്‍ സ്റ്റീവ് സ്മിത്തിനേയുമാണ് നഷ്ടമായത്. ആദ്യ ദിനത്തിൽ ഉസ്മാൻ ഖവാജയെ അവർക്ക് നഷ്ടമായിരുന്നു. മൂന്ന് വിക്കറ്റുകളും ജസ്പ്രിത് ബുംറ പോക്കറ്റിലാക്കി.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസ്‌ട്രേലിയ 3 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെന്ന നിലയില്‍. ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ഓസീസിന് ഇനി വേണ്ടത് 57 റണ്‍സ് കൂടി.
ഉസ്മാന്‍ ഖവാജ 13 റണ്‍സും മക്‌സ്വീനി 39 റണ്‍സും സ്മിത്ത് 2 റണ്‍സുമാണ് എടുത്തത്. 42 റണ്‍സുമായി ലാബുഷെയ്‌നും 9 റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍.
സ്റ്റാര്‍ക്കിന്റെ പിങ്ക് സ്വാധീനം
ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഇന്ത്യയെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങാണ് വെട്ടിലാക്കിയത്. 180 റണ്‍സിന് എല്ലാവരും പുറത്തായി. താരം 6 വിക്കറ്റുകള്‍ വീഴ്ത്തി പിങ്ക് പന്തിലെ തന്റെ സ്വാധീനം ഒരിക്കല്‍ കൂടി വെളിവാക്കി.54 പന്തുകള്‍ നേരിട്ട് മൂന്ന് വീതം സിക്‌സും ഫോറും സഹിതം 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 4 റണ്‍സുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു.
ഇന്നിങ്‌സ് തുടങ്ങി ആദ്യ ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് കനത്ത പ്രഹരമേറ്റു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. പിന്നീട് കെഎല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി പ്രതീക്ഷ നല്‍കിയെങ്കിലും അധികം മുന്നോട്ടു പോയില്ല. യശസ്വി ജയ്‌സ്വാളിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് ഇന്ത്യയെ ഞെട്ടിച്ചത്. യശസ്വി പുറത്തായ ശേഷം ക്രീസില്‍ ഒന്നിച്ച കെഎല്‍ രാഹുല്‍- ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്നിങ്സ് നേരെയാക്കാന്‍ ശ്രമം നടത്തുന്നതിനിടെ സ്റ്റാര്‍ക്ക് വീണ്ടും ഇന്ത്യയെ പ്രഹരിക്കുകയായിരുന്നു. രാഹുലിനെ സ്റ്റാര്‍ക്ക് ലാബുഷെയ്നിന്റെ കൈയില്‍ എത്തിച്ചു. രാഹുല്‍ 37 റണ്‍സുമായി മടങ്ങി.
പിന്നാലെ വന്ന വിരാട് കോഹ്ലിയും തിളങ്ങിയില്ല. താരം 7 റണ്‍സുമായി കൂടാരം കയറി. സ്റ്റാര്‍ക്കിന്റെ പന്തില്‍ കോഹ്ലിയെ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്ത് മടക്കി. 31 റണ്‍സുമായി ശുഭ്മാന്‍ ഗില്ലാണ് നാലാം വിക്കറ്റായി മടങ്ങിയത്. താരം 31 റണ്‍സാണ് എടുത്തത്. ഗില്ലിനെ സ്‌കോട്ട് ബോളണ്ട് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരിക്കല്‍ കൂടി പരാജയമായി. മധ്യനിരയില്‍ ഇറങ്ങിയിട്ടും രോഹിത് ക്ലച്ച് പിടിച്ചില്ല. 3 റണ്‍സില്‍ നില്‍ക്കെ രോഹിതിനെ ബോളണ്ട് തന്നെ വീഴ്ത്തി. എല്‍ബിഡബ്ല്യു ആയാണ് നായകന്റെ മടക്കം.
പിടിച്ചു നില്‍ക്കുമെന്നു തോന്നിച്ച ഋഷഭ് പന്താണ് ആറാമനായി കൂടാരം കയറിയത്. താരത്തെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ലാബുഷെയ്‌നിന്റെ കൈകളില്‍ എത്തിച്ചു. 21 റണ്‍സാണ് പന്ത് നേടിയത്.പിന്നീട് ക്രീസിലെത്തിയ ആര്‍ അശ്വിന്‍ 22 പന്തില്‍ 22 റണ്‍സെടുത്തു മടങ്ങി. ഹര്‍ഷിത് റാണയും ജസ്പ്രിത് ബുംറയും റണ്ണൊന്നുമെടുക്കാതെയും പുറത്തായി.ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് 6 വിക്കറ്റുകള്‍ വീഴ്ത്തി. സ്‌കോട്ട് ബോളണ്ട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates