

ബംഗളൂരു: 200ാം പോരാട്ടം അവിസ്മരണീയമാക്കാൻ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനു ബംഗളൂരു എഫ്സിയോടു ദയനീയ പരാജയം. ഐഎസ്എൽ ദക്ഷിണേന്ത്യൻ നാട്ടങ്കത്തിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കിനു മുന്നിൽ കൊമ്പൻമാർക്ക് ഉത്തരമുണ്ടായില്ല. ഫലം രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽവി. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ബംഗളൂരുവിന്റെ സർവാധിപത്യമാണ് കണ്ടത്. രണ്ട് ഗോൾ മടക്കി പരാജയ ഭാരം കുറച്ചതു മാത്രം ബ്ലാസ്റ്റേഴ്സിനു ആശ്വാസം.
കളിയുടെ 8, 73, 98 മിനിറ്റുകളിലാണ് ഛേത്രിയുടെ ഗോളുകൾ. 38ാം മിനിറ്റിൽ റയാൻ വില്ല്യംസും ബംഗളൂരുവിനായി ലക്ഷ്യം കണ്ടു. രണ്ട് ഗോളിനു മുന്നിൽ നിന്ന ബംഗളൂരുവിനെ രണ്ടാം പകുതിയിൽ ജിമനെസ്, ഫെഡ്രി എന്നിവരുടെ ഗോളുകളിലൂടെ ബ്ലാസ്റ്റേഴ്സ് സമനിലയിൽ പിടിച്ചെങ്കിലും പിന്നീടാണ് ഛേത്രി വിശ്വരൂപം കാണിച്ചത്. കൊച്ചിയിലെ തോൽവിക്ക് കണക്കു ചോദിക്കാനുള്ള കൊമ്പൻമാരുടെ ആഗ്രഹം അപ്പോഴും ബാക്കിയായി.
എട്ടാം മിനിറ്റിൽ വില്ല്യംസിന്റെ ക്രോസിൽ നിന്നാണ് ഛേത്രി ബംഗളൂരുവിനെ മുന്നിലെത്തിച്ചത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം സന്ദീപ് സിങിനെ വെട്ടിച്ച് ഛേത്രി പന്ത് വലയിലാക്കി. 38ാം മിനിറ്റിൽ വില്ല്യംസിന്റെ ഗോളും വന്നു. മെൻഡസിന്റെ ക്രോസാണ് ഇത്തവണ രണ്ടാം ഗോളിലേക്ക് വഴിയൊരുക്കിയത്.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചു. സകല കരുത്തും പുറത്തിട്ട് ബ്ലാസ്റ്റേഴ്സ് കളിച്ചതോടെ ഗോളുകളും വന്നു. 56ാം മിനിറ്റിൽ നോഹ സദൂയിയുടെ പാസിൽ നിന്നു ലഭിച്ച പന്ത് ജിമനെസ് ബാക്ക് ഹീൽ ചെയ്ത് വലയിലാക്കി. 11 മിനിറ്റിനുള്ളിൽ രണ്ടാം ഗോളും നേടി ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടി. അഡ്രിയാൻ ലൂണ കോർണറിൽ നിന്നു നൽകിയ ക്രോസിനു തല വച്ച് ഇന്ത്യൻ താരം ലാലംമാവിയ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു.
ജയം പിടിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആക്രമണങ്ങൾക്കിടെ ബംഗളൂരുവിന്റെ തിരിച്ചു വരവ്. 73ാം മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ പെരേര ഡയസിന്റെ പാസിൽ നിന്നു വല ചലിപ്പിച്ച് ഛേത്രി ടീമിന്റെ രക്ഷകനായി വീണ്ടുമെത്തി.
ബ്ലാസ്റ്റേഴ്സ് തിരിച്ചു വരാനുള്ള ശ്രമങ്ങൾ കഠിനായി നടത്തുന്നതിനിടെ അവസാന ഘട്ടത്തിൽ ഛേത്രിയുടെ ഹാട്രിക്കും ടീമിന്റെ ജയമുറപ്പാക്കിയുള്ള നാലാം ഗോളും വന്നു. പിന്നാലെ കളി അവസാനിച്ചുള്ള ലോങ് വിസിലും മുഴങ്ങി. ജയത്തോടെ ബംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്ത് തുടരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates