Australia vs India, 3rd Test
സ്മിത്തും ഹെഡുംപിടിഐ, എക്സ്

സ്മിത്തിനേയും ഫോമിലെത്തിച്ച് ഇന്ത്യ! സെഞ്ച്വറിയടിച്ച് മടങ്ങി

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ 300 കടന്ന് ഓസീസ്
Published on

ബ്രിസ്‌ബെയ്ന്‍: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ട്രാവിസ് ഹെഡിനു പിന്നാലെ സെഞ്ച്വറിയടിച്ച് സ്റ്റീവ് സ്മിത്തും. സമീപ കാലത്ത് മികച്ച ഇന്നിങ്‌സൊന്നും കളിക്കാന്‍ കഴിയാതെ ഫോം ഔട്ടായി നിന്ന സ്മിത്തിനെ മികവിലേക്ക് ഉയര്‍ത്താനും ഇന്ത്യന്‍ ടീമിനു സാധിച്ചു! 185 പന്തുകള്‍ നേരിട്ട് 12 ഫോറുകള്‍ സഹിതം സ്മിത്ത് 100ല്‍ എത്തി. സ്മിത്തിന്റെ 33ാം ടെസ്റ്റ് ശതകമാണ് ഗാബയില്‍ പിറന്നത്. 2023നു ശേഷമാണ് താരം സെഞ്ച്വറി നേടുന്നത്. 25 ഇന്നിങ്സുകളുടെ സെഞ്ച്വറി കാത്തിരിപ്പും അവസാനിച്ചു.

ശതക നേട്ടത്തിനു പിന്നാലെ സ്മിത്ത് മടങ്ങി. താരത്തെ മടക്കി ബുംറയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 190 പന്തില്‍ 101 റണ്‍സുമായാണ് സ്മിത്ത് പുറത്തായത്. നാലാം വിക്കറ്റില്‍ സ്മിത്ത്- ഹെഡ് സഖ്യം 241 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുയര്‍ത്തി.

നേരത്തെ അഡ്‌ലെയ്ഡില്‍ നിര്‍ത്തിയ ഇടത്തു നിന്നു ഗാബയില്‍ വീണ്ടും തുടങ്ങിയ ഹെഡ് 115 പന്തുകള്‍ നേരിട്ട് 101 റണ്‍സിലെത്തിയാണ് ശതകം തൊട്ടത്. 13 ഫോറുകള്‍ അടങ്ങിയ ഇന്നിങ്‌സ്. താരത്തിന്റെ 9ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസ്‌ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സെന്ന നിലയില്‍. 151 റണ്‍സുമായി ഹെഡും 3 റണ്ണുമായി മിച്ചല്‍ മാര്‍ഷും ക്രീസില്‍.

ഇന്ത്യന്‍ നിരയില്‍ ബുംറ ഒരിക്കല്‍ കൂടി മികവോടെ പന്തെറിഞ്ഞു. ഓസീസിന് നഷ്ടമായ നാലില്‍ മൂന്ന് വിക്കറ്റുകളും ബുംറയ്ക്ക്. നിതീഷ് കുമാര്‍ റെഡ്ഡി ഒരു വിക്കറ്റെടുത്തു.

നൂറ് റണ്‍സ് എടുക്കുന്നതിനിടെ ഓസ്‌ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്. സ്മിത്ത് ഹെഡ് സഖ്യം നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ ബൗളിങ് തന്ത്രങ്ങള്‍ പാളി.

ബുംറയുടെ തീപ്പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഓപ്പണിങ് ബാറ്റര്‍മാരായ ഉസ്മാന്‍ ഖവാജയും നതാന്‍ മക്‌സ്വീനിയും രണ്ടാം ദിനം തുടക്കം തന്നെ കീഴടങ്ങി. ഖവാജ 21 റണ്‍സും മക്‌സ്വീനി 9 റണ്‍സുമാണ് എടുത്തത്.

മഴ മൂലം ഇന്നലെ 13.2 ഓവര്‍ മാത്രമാണ് എറിയാന്‍ ആയത്. വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് മൂന്ന് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ഖവാജയെയാണ് ആദ്യം നഷ്ടമായത്. ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പിടിച്ചാണ് ഖവാജ പുറത്തായത്. 38 റണ്‍സില്‍ വച്ചാണ് ഓസ്‌ട്രേലിയയുടെ രണ്ടാം വിക്കറ്റ് നഷ്ടമായത്.

ബുംറയുടെ പന്തില്‍ സ്ലിപ്പില്‍ കോഹ്ലി പിടിച്ചാണ് മക്‌സ്വീനി ഔട്ടായത്. ലാബുഷെയ്‌നും അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. 12 റണ്‍സ് എടുത്ത ലാബുഷെയ്‌നെ നിതീഷ് കുമാര്‍ റെഡ്ഡിയാണ് പുറത്താക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com