നായകനുമായി ഉടക്കി ഗ്രൗണ്ട് വിട്ടുപോയി; വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫിന് രണ്ടു മത്സരത്തില്‍ വിലക്ക്- വിഡിയോ

മത്സരത്തിനിടെ നായകനുമായി ഇടഞ്ഞ് ഗ്രൗണ്ട് വിട്ടുപോയ വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളര്‍ അല്‍സാരി ജോസഫിന് അടുത്ത രണ്ടു മത്സരത്തില്‍ വിലക്ക്
west indies bowler
അൽസാരി ജോസഫ് നായകനുമായി ഉടക്കി കയറിപ്പോകുന്നു വിഡിയോ ദൃശ്യം
Updated on
1 min read

ബ്രിഡ്ജ്ടൗണ്‍: മത്സരത്തിനിടെ നായകനുമായി ഇടഞ്ഞ് ഗ്രൗണ്ട് വിട്ടുപോയ വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളര്‍ അല്‍സാരി ജോസഫിന് അടുത്ത രണ്ടു മത്സരത്തില്‍ വിലക്ക്. പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് അല്‍സാരി ജോസഫിനെതിരെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് നടപടി സ്വീകരിച്ചത്.

ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളുമായി അല്‍സാരിയുടെ പെരുമാറ്റം പൊരുത്തപ്പെടുന്നില്ലെന്ന് ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. 'അത്തരം പെരുമാറ്റം അവഗണിക്കാന്‍ കഴിയില്ല. സാഹചര്യത്തിന്റെ ഗൗരവം പൂര്‍ണമായി ഉള്‍ക്കൊണ്ട് നിര്‍ണായക നടപടി സ്വീകരിച്ചിട്ടുണ്ട്' പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു. അതിനിടെ സംഭവത്തില്‍ താരം മാപ്പുപറഞ്ഞു. 'ക്യാപ്റ്റന്‍ ഷായ് ഹോപ്പിനോടും എന്റെ ടീമംഗങ്ങളോടും മാനേജ്മെന്റിനോടും വെസ്റ്റ് ഇന്‍ഡീസ് ആരാധകരോടും ഞാന്‍ വ്യക്തിപരമായി മാപ്പുപറയുന്നു'- അല്‍സാരി ജോസഫ് പറഞ്ഞു.

ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെയാണ്, ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതിഷേധം അരങ്ങേറിയത്. നായകന്‍ ഷായ് ഹോപ്പുമായി ഉടക്കിയ താരം ഗ്രൗണ്ടില്‍ നിന്ന് കയറിപ്പോകുകയായിരുന്നു.

മത്സരത്തിലെ നാലാം ഓവര്‍ എറിയാന്‍ നായകന്‍ ഷായ് ഹോപ്പ് അല്‍സാരി ജോസഫിനെ വിളിച്ചു. ഫീല്‍ഡര്‍മാരെ വിന്യസിക്കുന്നത് സംബന്ധിച്ച് ജോസഫ് നായകനുമായി ഏറെനേരം സംസാരിച്ചശേഷമാണ് ബൗളിങ് തുടങ്ങിയത്. ഓവറിനിടെ ജോസഫിന്റെ പന്തില്‍ ഇംഗ്ലണ്ട് താരം ജോര്‍ദാന്‍ കോക്സിന്റെ ഷോട്ട് പോയിന്റിലൂടെ പോയി. ഉടന്‍ തന്നെ സ്ലിപ്പ് ഫീല്‍ഡിങ് വിന്യാസത്തില്‍ അല്‍സാരി ജോസഫ് ക്യാപ്റ്റനോട് അതൃപ്തി പ്രകടിപ്പിച്ചു.

തുടര്‍ന്ന് അല്‍സാരി ജോസഫിന്റെ ആ ഓവറില്‍ത്തന്നെ 148 കിലോമീറ്റര്‍ വേഗത്തിലെറിഞ്ഞ ബൗണ്‍സറില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ച് കോക്സ് പുറത്തായി. എന്നാല്‍ വിക്കറ്റ് നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിക്കാതിരുന്ന അല്‍സാരി ജോസഫ് നായകനോട് വിരല്‍ചൂണ്ടി ദേഷ്യപ്പെട്ട് സംസാരിച്ചശേഷം ഗ്രൗണ്ട് വിടുകയായിരുന്നു. ഇതു കണ്ട കാണികള്‍ സ്തബ്ധരായി. ഇതിനിടെ ബൗണ്ടറി ലൈനിനരികില്‍ നിന്ന കോച്ച് ഡാരിന്‍ സമി അല്‍സാരി ജോസഫിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ അല്‍സാരി ജോസഫ് ഡഗ്ഔട്ടിലെ ഇരിപ്പിടത്തില്‍ പോയി ഇരുന്നു. ഇതോടെ വിന്‍ഡീസ് ടീം 10 പേരായി ചുരുങ്ങി. തുടര്‍ന്ന് പകരക്കാരനായി ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ, അല്‍സാരി ജോസഫ് വീണ്ടും ഗ്രൗണ്ടിലേക്ക് തിരിച്ചു വരികയായിരുന്നു. അല്‍സാരി ജോസഫിന്റെ പെരുമാറ്റത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com