മുംബൈ: ഐപിഎല്‍ പതിനേഴാം പതിപ്പ് മാര്‍ച്ച് 22ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഫൈനല്‍ മത്സരം മെയ് പതിനാറിനായിരിക്കും. എന്നാല്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് തിയതികളുടെ സമയക്രമം പ്രഖ്യാപിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമസ്ഥിരീകരണം ഉണ്ടാകുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഐപിഎല്‍ ഷെഡ്യൂളിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയക്രമം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാക്കിനായി കാത്തിരിക്കുകയാണ്. സുരക്ഷയും മറ്റ് ക്രമീകരണങ്ങളും സംബന്ധിച്ച് എല്ലാ ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തുമെന്നും നിലവില്‍ മത്സരങ്ങള്‍ രാജ്യത്ത് നിന്ന് മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ബിസിസിസി വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളില്‍ നിന്നും ഐപിഎല്‍ 2024 ന് അവരുടെ കളിക്കാരെ ലഭ്യമാക്കുന്നതിന് ഉറപ്പ് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കപ്പ് ഉയര്‍ത്തിയത്. ഇതോടെ അഞ്ച് തവണ കപ്പ് ഉയര്‍ത്തിയ മുംബൈ ഇന്ത്യന്‍സിനൊപ്പം ചെന്നൈ എത്തുകയും ചെയ്തു.
ഐപിഎല്ലിന്റെ അടുത്ത 5 വര്‍ഷത്തേക്കുള്ള ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ് റെക്കോര്‍ഡ് തുകയ്ക്ക് ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കി ഏകദേശം 2500 കോടി രൂപയ്ക്കാണ് 2024-2028 വര്‍ഷത്തേക്കുള്ള മുഖ്യ സ്‌പോണ്‍സര്‍ഷിപ്പിനായി ടാറ്റ ബിസിസിഐക്ക് നല്‍കുക. ഇതോടെ വര്‍ഷം 500 കോടി രൂപവീതം ഐപിഎലിനായി ടാറ്റ ചെലവഴിക്കും.
നിലവില്‍ വിമന്‍സ് പ്രിമിയര്‍ ലീഗിന്റെയും (ഡബ്ല്യുപിഎല്‍) മുഖ്യ സ്‌പോണ്‍സറാണ് ടാറ്റ. 2022ലാണ് വിവോയെ മറികടന്ന് ടാറ്റ ഐപിഎലിന്റെ മുഖ്യ സ്‌പോണ്‍സറായത്. അന്ന് 350 കോടി രൂപയ്ക്കായിരുന്നു കരാര്‍. ചൈനീസ് ബന്ധം ആരോപിച്ചാണ് ബിസിസിഐ വിവോയുമായുള്ള കരാറില്‍നിന്ന് പിന്മാറിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ