
മുംബൈ: ഇഴഞ്ഞു നീങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലാം വിക്കറ്റില്‍ ഒന്നിച്ച രവീന്ദ്ര ജഡേജ- ശിവം ദുബെ സഖ്യം കറക്ട് ട്രാക്കിലാക്കി. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. മുംബൈ ഇന്ത്യന്‍സിനെതിരായ എവേ പോരില്‍ ചെന്നൈ 5 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എടുത്തു.
ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ ബാറ്റിങ് നിരയ്ക്ക് പവര്‍പ്ലേയിലടക്കം കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല.
പകരക്കാരനായി ചെന്നൈ ടീമില്‍ ഈയടുത്ത ദിവസം വിളിയെത്തിയ കൗമാര താരം ആയുഷ് മാത്രെ ഐപിഎല്ലില്‍ അരങ്ങേറി. അരങ്ങേറ്റം അവിസ്മരണീയമാക്കാനും താരത്തിനായി. മൂന്നാമനായി ക്രീസിലെത്തിയ താരം 15 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 32 റണ്‍സെടുത്തു.
പിന്നീട് നാലാം വിക്കറ്റില്‍ ഒന്നിച്ച ജഡേജ- ദുബെ സഖ്യം കളിയുടെ കടിഞ്ഞാണേന്തിയാണ് ഈ നിലയ്ക്ക് ടീമിനെ എത്തിച്ചത്. 63 റണ്‍സിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായി നില്‍ക്കെയാണ് ഇരുവരും ഒന്നിച്ചത്.
ഇതാദ്യമായി ജഡേജ ബാറ്റിങ് ഫോമിലേക്ക് മടങ്ങിയെത്തി. താരം 35 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 53 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ദുബെ 32 പന്തില്‍ 4 സിക്‌സും 2 ഫോറും സഹിതം 50 റണ്‍സും അടിച്ചു. ധോനി തിളങ്ങിയില്ല. നായകന്‍ 4 റണ്‍സില്‍ മടങ്ങി.
മുംബൈക്കായി ജസ്പ്രിത് ബുംറ മികച്ച ബൗളിങ് പുറത്തെടുത്തു. താരം 4 ഓവറില്‍ 25 റണ്‍സിനു രണ്ട് വിക്കറ്റെടുത്തു. മിച്ചല്‍ സാന്റ്‌നറും തിളങ്ങി. താരം 3 ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. അശ്വനി കുമാര്‍, ദീപക് ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ