
ന്യൂഡല്‍ഹി: ഐപിഎല്‍ പോരാട്ടങ്ങള്‍ പാതി ദൂരത്തിലെത്തി നില്‍ക്കുമ്പോള്‍ ടീമുകളുടെ പ്ലേ ഓഫ് സാധ്യതാ ചിത്രങ്ങളും തെളിയുന്നു. എട്ട് കളികളില്‍ ആറാം ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സാണ് പ്ലേ ഓഫിനു തൊട്ടരികില്‍ നില്‍ക്കുന്ന ടീം. അവര്‍ക്ക് 12 പോയിന്റുകള്‍. പത്ത് പോയിന്റുകളുമായി ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സപ്പര്‍ ജയന്റ്‌സ് ടീമുകള്‍. മുംബൈ ഇന്ത്യന്‍സിനു 8 പോയിന്റുകളും കൊല്‍ക്കത്തയ്ക്ക് 6 പോയിന്റുകളും.
രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടമുകളാണ് അവസാന മൂന്ന് സ്ഥാനങ്ങളില്‍. മൂന്ന് ടീമുകള്‍ക്കും 4 പോയിന്റുകള്‍ മാത്രം. ഈ ടീമുകള്‍ക്ക് ഇനിയുള്ള മത്സരങ്ങളെല്ലാം ജയിക്കേണ്ട അവസ്ഥയാണ്. പത്ത് ടീമുകളില്‍ നിലവില്‍ എട്ട് ടീമുകള്‍ 8 മത്സരങ്ങള്‍ കളിച്ചു. ഡല്‍ഹി, ബംഗളൂരു ടീമുകള്‍ 7 പോരാട്ടങ്ങളും ഇതുവരെ കളിച്ചു.
ഗുജറാത്ത് ടൈറ്റന്‍സ്
ഗുജറാത്തിന് ഇനി ശേഷിക്കുന്നത് ആറ് മത്സങ്ങളാണ്. ഇതില്‍ രണ്ടെണ്ണം ജയിച്ചാല്‍ അവര്‍ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. മിന്നും ബാറ്റിങും ബൗളിങുമായി ഗുജറാത്ത് താരങ്ങള്‍ മുന്നില്‍ നില്‍ക്കുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങള്‍ക്കുള്ള ഓറഞ്ച് ക്യാപ് ജിടി ഓപ്പണര്‍ സായ് സുദര്‍ശനാണ്. ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ് ജിടി പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കുമാണ്. നിലവില്‍ ടീം സ്ഥിരതയോടെ മുന്നേറുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സ്
സ്ഥിരത പുലര്‍ത്തുന്ന മറ്റൊരു ടീം. തുടരെ നാല് ജയങ്ങളുമായി സീസണില്‍ ഗംഭീരമായാണ് ഡല്‍ഹി തുടങ്ങിയത്. പത്ത് പോയിന്റുകള്‍ ഉള്ള അവര്‍ക്ക് ശേഷിക്കുന്ന ഏഴ് കളികളില്‍ മൂന്ന് വിജയങ്ങളുണ്ടെങ്കില്‍ പ്ലേ ഓഫിലെത്താം. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഇത്തവണ കുറേക്കൂടി കെട്ടുറപ്പോടെയാണ് ടീം മുന്നോട്ടു പോകുന്നത്. കഴിഞ്ഞ കളി തോറ്റെങ്കിലും അവരുടെ ആത്മവിശ്വാസത്തിനു ഇളക്കം വരാനുള്ള സാധ്യതയില്ല.
ബംഗളൂരു, പഞ്ചാബ്, ലഖ്‌നൗ
ഈ മൂന്ന് ടീമുകള്‍ക്കും പ്ലേ ഓഫിലെത്താന്‍ വേണ്ടത് ആറ് കളിയില്‍ 3 ജയങ്ങള്‍. നെറ്റ് റണ്‍റേറ്റും നിര്‍ണായക ഘടമായതിനാല്‍ ആറില്‍ മൂന്നെണ്ണമെങ്കിലും നല്ല മാര്‍ജിനില്‍ ജയിക്കാനായിരിക്കും ടീമുകള്‍ കോപ്പുകൂട്ടുന്നത്.
മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌ഡേഴ്‌സ്
മുംബൈ എട്ട് പോയിന്റുകളുമായി പ്രതീക്ഷയോടെ നില്‍ക്കുന്നു. ശേഷിക്കുന്ന ആറില്‍ നാല് ജയങ്ങളാണ് മുബൈക്കു വേണ്ടത്. കൊല്‍ക്കത്തയ്ക്ക് ആറ് പോയിന്റുകളാണ്. ശേഷിക്കുന്ന ആറില്‍ അഞ്ച് ജയങ്ങളാണ് അവര്‍ക്ക് പ്ലേ ഓഫ് കടമ്പ കടക്കാന്‍ വേണ്ടത്.
രാജസ്ഥാന്‍, ഹൈദരാബാദ്, ചെന്നൈ
ഈ മൂന്ന് ടീമുകളുടേയും പ്ലേ ഓഫ് സാധ്യതകള്‍ വിദൂരതയിലാണ്. ശേഷിക്കുന്ന ആറില്‍ ആറ് മത്സരങ്ങളും ജയിച്ച് മികച്ച നെറ്റ് റണ്‍റേറ്റും സ്വന്തമാക്കിയാല്‍ അവര്‍ക്ക് പ്ലേ ഓഫിലെത്താം. മറ്റ് ഇരു ടീമുകളേയും അപേക്ഷിച്ച് എസ്ആർഎച്ചിനു നേരിയ പ്രതീക്ഷ അവർ ഒരു മത്സരം കുറച്ചാണ് കളിച്ചത് എന്നതാണ്. ഏഴ് മത്സരങ്ങളിൽ ആറ് വിജയമാണ് അവർക്ക് വേണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ