'ഈ ബാറ്റ് പറ്റില്ല, മാറ്റണം!'- അംപയര്‍ പറഞ്ഞു, അസ്വസ്ഥനായി ജഡേജ
ചെന്നൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം രവീന്ദ്ര ജഡേജയ്ക്ക് ക്രീസിലെത്തും മുന്‍പ് തന്നെ ബാറ്റ് മാറ്റേണ്ടി വന്നു. താരം ബാറ്റിങിനു എത്തിയപ്പോഴാണ് അംപയര്‍ പരിശോധന നടത്തി ബാറ്റ് മാറ്റി വരാന്‍ ആവശ്യപ്പെട്ടത്.
ഐപിഎല്‍ ചട്ടമനുസരിച്ച് ബാറ്റിന്റെ നീളം പിടി ഉള്‍പ്പെടെ 38 ഇഞ്ചില്‍ കൂടാന്‍ പാടില്ല. ഈ മാനദണ്ഡമനുസരിച്ചുള്ള ബാറ്റാണോ താരം ഉപയോഗിക്കുന്നത് എന്നാണ് പരിശോധിച്ചത്. ബാറ്റ് അനുവദനീയ അളവില്‍ അല്ലെന്നു മനസിലാക്കിയതോടെയാണ് മാറ്റി വരാന്‍ ആവശ്യപ്പെട്ടത്. ബാറ്റ് മാറ്റിയാണ് ജഡേജ കളി തുടര്‍ന്നത്.
അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ സാം കറന്‍ പുറത്തായിരുന്നു. പിന്നാലെയാണ് ജഡേജ ബാറ്റിങിനെത്തിയത്. അപ്പോഴാണ് അംപയര്‍ എത്തി ബാറ്റ് പരിശോധിച്ചത്. അനുവദിച്ചതിലും കൂടുതല്‍ അളവിലുള്ള ബാറ്റാണെന്നു കണ്ടെത്തി. ഇതോടെയാണ് അംപയര്‍ ബാറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടത്. അംപയറുടെ പരിശോധനയില്‍ ജഡേജ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
മത്സരത്തില്‍ ഒരോ സിക്‌സും ഫോറും സഹിതം താരം 21 റണ്‍സെടുത്തു പുറത്തായി. ചെന്നൈ അഞ്ച് വിക്കറ്റിന്റെ തോല്‍വിയും വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 154 റണ്‍സില്‍ പുറത്തായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 5 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്താണ് വിജയിച്ചത്.
ജയത്തോടെ എസ്ആര്‍എച് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ