ചരിത്രനേട്ടം;പതിനാലാം വയസ്സില്‍ സെഞ്ച്വറി; ജയ്പൂരില്‍ വൈഭവ് സൂര്യവംശിയുടെ വിളയാട്ടം

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 35 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി നേടിയത്.
Vaibhav Suryavanshi
വൈഭവ് സൂര്യവംശി
Updated on

ജയ്പൂര്‍: ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി രാജസ്ഥാന്റെ പതിനാലുകാരന്‍ പയ്യന്‍ വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 35 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി നേടിയത്. ഐപിഎല്ലിലെ ഏറ്റവും വേഗം ഏറിയ രണ്ടാം സെഞ്ച്വറിയാണ് ഇത്. 37 പന്തില്‍ നിന്ന് യൂസഫ് പത്താന്‍ നേടിയ സെഞ്ച്വറിയാണ് സൂര്യവംശി മറികടന്നത്. 30 പന്തില്‍ നിന്ന് സെഞ്ച്വറി നേടി ഗെയ്ല്‍ ആണ് ഇനി സൂര്യവംശിക്ക് മുന്നിലുള്ളത്.

പതിനേഴ് പന്തില്‍ നിന്ന് താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും വൈഭവ് സ്വന്തം പേരില്‍ എഴുതി. നിക്കോളാസ് പൂരന്‍ പതിനെട്ട് പന്തില്‍ നിന്ന് നേടിയ ഫിഫ്റ്റി ഇതോടെ പഴങ്കഥയായി. 38 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയാണ് താരം പുറത്തായത്. പതിനൊന്ന് സിക്‌സറുകളും ഏഴ് ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. പ്രസിദ്ധ് കൃഷ്ണയാണ് വൈഭവിനെ പുറത്താക്കിയത്.

ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ് ഗുജറാത്തിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മുന്‍നിര ബാറ്റര്‍മാരുടെ മികവില്‍ രാജസ്ഥാനെതിരെ നാലുവിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് എടുത്തു. 50 പന്തില്‍ നാലു സിക്‌സും അഞ്ച് ഫോറുമുള്‍പ്പെടെ 84 റണ്‍സെടുത്താണ് നായകന്‍ ശുഭ്മന്‍ ഗില്‍ പുറത്തായത്. സായ് സുദര്‍ശന്‍ 39 റണ്‍സെടുത്തു. ശുഭ്മന്‍ ഗില്‍ സായ് സുദര്‍ശന്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 62 ബോളില്‍ 93 റണ്‍സെടുത്തു.

തുടര്‍ന്നെത്തിയ ജോഷ് ബട്‌ലറുമായി ചേര്‍ന്ന് 38 പന്തില്‍ 74 റണ്‍സ് കൂട്ടുകെട്ടും ശുഭ്മന്‍ ഗില്‍ പടുത്തുയര്‍ത്തി. വാഷിങ്ടന്‍ സുന്ദര്‍ 13 റണ്‍സെടുത്തും രാഹുല്‍ തെവാത്തിയ ഒന്‍പതു റണ്‍സെടുത്തും പുറത്തായി. ജോസ് ബട്‌ലര്‍ 50 റണ്‍സോടെയും ഷാറുഖ് ഖാന്‍ അഞ്ച് റണ്‍സോടെയും പുറത്താകാതെ നിന്നു. രാജസ്ഥാനു വേണ്ടി മഹീഷ് തീക്ഷണ രണ്ടു വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com