
ന്യൂഡല്‍ഹി:ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയ കൊല്‍ക്കത്ത 14 റണ്‍സിന് വിജയിച്ചു. 205 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. കൊല്‍ക്കത്തയുടെ വിജയത്തില്‍ സുനില്‍ നരെയ്‌ന്റെ ബൗളിങ് പ്രകടനം നിര്‍ണായകമായി. 4 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയ നരെയ്ന്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്ക് ആദ്യ ഓവറില്‍ തന്നെ അഭിഷേക് പൊറേലിനെ (4) നഷ്ടമായി. തൊട്ടുപിന്നാലെയെത്തിയ കരുണ്‍ നായര്‍ (15), കെഎല്‍ രാഹുല്‍ (7) തുടങ്ങിയവര്‍ക്കും തിളങ്ങാനായില്ല. എന്നാല്‍ ഒരറ്റത്ത് അടിച്ചുതകര്‍ത്ത ഫാഫ് ഡുപ്ലെസിസിന് കൂട്ടായി (45 പന്തില്‍ 62) അക്ഷര്‍പട്ടേലും എത്തിയതോടെ (23 പന്തില്‍ 43) പ്രതീക്ഷ നല്‍കിയെങ്കിലും സുനില്‍ നരെയ്ന്‍ ഇരുവരെയും നടക്കി. സ്റ്റബ്‌സിനെയും നരെയ്ന്‍ തന്നെ പുറത്താക്കിയതോടെ കൊല്‍ക്കത്ത കളി തിരിച്ചുപിടിച്ചു.
ഇംപാക്ട് പ്ലെയറായി അശുതോഷ് ശര്‍മ്മ ക്രീസിലെത്തിയെങ്കിലും 7 റണ്‍സ് നേടിയ അശുതോഷിനെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും (0) വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. അവസാന ഓവറുകളില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ വിപ്രാജ് നിഗമിന്റെ ഇന്നിങ്‌സാണ് ഡല്‍ഹിയുടെ തോല്‍വി ഭാരം കുറച്ചത്. 19 പന്തുകള്‍ നേരിട്ട വിപ്രാജ് 38 റണ്‍സ് നേടിയാണ് പുറത്തായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ