റണ്‍മല കടക്കാനായില്ല; ഇംഗ്ലണ്ട് 214 റണ്‍സിന് പുറത്ത്, ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം,പരമ്പര

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 356 റണ്‍സാണ് അടിച്ചുകൂട്ടിയത്.
England all out for 214 runs, India win by a huge margin
ശുഭ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ
Updated on
1 min read

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 214 റണ്‍സെടുക്കുന്നതിനിടെ ഓള്‍ ഔട്ടായി. 142 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇതോടെ പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി. സെഞ്ച്വറി നേടിയ ശുഭ്മന്‍ ഗില്ലാണു കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 356 റണ്‍സാണ് അടിച്ചുകൂട്ടിയത്. 357 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടും ബെന്‍ ഡക്കറ്റും വെടിക്കെട്ടോടെയാണ് ഇന്നിങ്സ് ആരംഭിച്ചത്. ടീം ആറോവറില്‍ 60-റണ്‍സിലെത്തി. പിന്നാലെ ബെന്‍ ഡക്കറ്റ് പുറത്തായി. 22 പന്തില്‍ നിന്ന് 34 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഫിലിപ് സാള്‍ട്ടിനെയും(23) പുറത്താക്കി അര്‍ഷ്ദീപ് സിങ് രണ്ടാം വിക്കറ്റ് വീഴ്ത്തി.

ടോം ബാന്റണ്‍(38), ജോ റൂട്ട് (24),ഹാരി ബ്രൂക്ക്(19) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ പിന്നീടിറങ്ങിയവരെ വേഗം കൂടാരം കയറ്റിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ടീമിനെ വിജയത്തിലെത്തിച്ചു. ഗസ് ആറ്റ്ക്കിന്‍സണ്‍(38) മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

നേരത്തെ നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 356 റണ്‍സ് സ്‌കോര്‍ ചെയ്തത്. സെഞ്ച്വറി പ്രകടനത്തോടെ(102 പന്തില്‍ 112 റണ്‍സ്) മികച്ച ഇന്നിങ്സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോര്‍. ശ്രേയസ് അയ്യര്‍ (78), വിരാട് കോഹ് ലി (52) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. രണ്ടാം ഓവരില്‍ തന്നെ രോഹിത് ശര്‍മയുടെ (1) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മാര്‍ക്ക് വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച്. പിന്നാലെ കോഹ് ലി ഗില്ലിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 116 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 19-ാം ഓവറിലാണ് കോഹ് ലി മടങ്ങുന്നത്. ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പടുന്നതായിരുന്നു കോഹ് ലിയുടെ ഇന്നിങ്‌സ്. അധികം വൈകാതെ ഗില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഏകദിന കരിയറിലെ ഏഴാം സെഞ്ച്വറിയാണ് ഗില്‍ കണ്ടെത്തിയത്. 102 പന്തുകല്‍ നേരിട്ട താരം മൂന്ന് സിക്‌സും നാല് ഫോറും നേടി.

കെഎല്‍ രാഹുല്‍ (29 പന്തില്‍ 40), ഹര്‍ദിക് പാണ്ഡ്യ (9 പന്തില്‍ 17), വാഷിങ്ടന്‍ സുന്ദര്‍ (14 പന്തില്‍ 14) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റഷീദ് നാല് വിക്കറ്റ് വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com