
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 3-0ത്തിനു തൂത്തുവാരി ഇന്ത്യ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഒരുക്കം ഗംഭീരമാക്കി. വരാനിരിക്കുന്ന നിര്‍ണായക പോരില്‍ ടീമിന്റെ സാധ്യതകളെ കുറിച്ചു സംസാരിക്കുകയാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍.
ഓപ്പണറായി ടീമില്‍ എടുത്ത യശസ്വി ജയ്‌സ്വാളിനെ ട്രാവലിങ് സബ്ബായി മാറ്റി വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. വരുണ്‍ ചക്രവര്‍ത്തിയാണ് ടീമിന്റെ എക്‌സ് ഫാക്ടര്‍ എന്നാണ് ടീമിലേക്ക് താരത്തെ അവസാന ഘട്ടം ഉള്‍പ്പെടുത്തിയതിനെ ഗംഭീര്‍ ന്യായീകരിച്ചത്. കെഎല്‍ രാഹുല്‍ ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരിക്കുമെന്നും ഗംഭീര്‍ വ്യക്തമാക്കി.
'ഒരേയൊരു കാരണത്താലാണ് വരുണിനെ ടീമിലെടുത്ത്. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്താനുള്ള ഓപ്ഷനെന്ന നിലയിലാണ് വരുണിനെ ഉള്‍പ്പെടുത്തിയത്. വരുണ്‍ എതിര്‍ ടീമുകള്‍ക്ക് വലിയ ഭീഷണിയാകുമെന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. പല ടീമുകളും വരുണിനെ ഇതുവരെ കളിച്ചിട്ടില്ല എന്നതിനാല്‍ അദ്ദേഹം ടീമിന്റെ എക്‌സ് ഫാക്ടറാകും.'
വരുണ്‍ അടക്കം ടീമില്‍ ഇതോടെ 5 സ്പിന്നര്‍മാരായി. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരാണ് ടീമിലെ മറ്റ് സ്പിന്നര്‍മാര്‍.
'ശക്തമായ ബൗളിങ് ലൈനപ്പുള്ളത് ടീമിനെ സംബന്ധിച്ചു നിര്‍ണായക കാര്യമാണ്. വരുണ്‍ വരുമ്പോള്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളറെയാണ് കിട്ടിയിരിക്കുന്നത്. ടീമിനെ സംബന്ധിച്ചു നേട്ടമാണ് താരത്തിന്റെ വരവ്.'
കെഎല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവരാണ് ചാംപ്യന്‍സ് ട്രോഫി ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. എന്നാല്‍ പന്തിനല്ല ആദ്യ അവസരം. അതു കെഎല്‍ രാഹുലിനായിരിക്കും എന്നാണ് ഗംഭീര്‍ പറയുന്നത്.
'കെഎല്‍ നിലവില്‍ ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാണ്. മികച്ച നിലവാരമുള്ള രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ ഉണ്ടെങ്കില്‍ രണ്ട് പേരേയും ഒരേ മത്സരത്തില്‍ കളിപ്പിക്കാന്‍ സാധിക്കില്ല. അവസരം എപ്പോള്‍ കിട്ടും എന്നു പറയാന്‍ സാധിക്കില്ല. ഇരുവരും പ്ലെയിങ് ഇലവനിലേക്ക് എത്താന്‍ എപ്പോഴും തയ്യാറായിരിക്കണം. നിലവില്‍ കെഎല്‍ രാഹുലിനെയാണ് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്'- ഗംഭീര്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ