ഗുവഹാത്തി: വിമൻസ് അണ്ടർ 23 ടി20 ട്രോഫിയിൽ മധ്യപ്രദേശിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി കേരളം. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അഞ്ച് പന്ത് ബാക്കി നിൽക്കെ 5 വിക്കറ്റ് മാത്രം നഷ്ടത്തിൽ 97 റൺസെടുത്ത് ലക്ഷ്യത്തിലെത്തി.
ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് ബാറ്റിങ് നിരയിൽ ആർക്കും തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. കണിശതയോടെ പന്തെറിഞ്ഞ കേരള ബൗളർമാർ മധ്യപ്രദേശിൻ്റെ സ്കോറിങ് ദുഷ്കരമാക്കി. 20 റൺസെടുത്ത ഓപ്പണർ കനിഷ്ക ഠാക്കൂറാണ് മധ്യപ്രദേശിൻ്റെ ടോപ് സ്കോറർ.
കേരളത്തിന് വേണ്ടി ഭദ്ര പരമേശ്വരൻ രണ്ട് വിക്കറ്റ് വീഴ്ത്തി. നിത്യ ലൂർദ്ദ്, അലീന എംപി എന്നിവരും മികച്ച രീതിയിൽ പന്തെറിഞ്ഞു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 14 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ അനന്യ പ്രദീപും ക്യാപ്റ്റൻ നജ്‍ല സിഎംസിയും ചേർന്നുള്ള കൂട്ടുകെട്ട് കേരളത്തിന് വിജയമൊരുക്കി. അനന്യ പ്രദീപ് 39 റൺസുമായി പുറത്താകാതെ നിന്നപ്പോൾ നജ്‍ല 21 റൺസെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക