

ഇസ്ലാമബാദ്: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനു ആഴ്ചകൾ മാത്രമുള്ളപ്പോഴും വേദിയാകുന്ന പാകിസ്ഥാനിൽ സ്റ്റേഡിയങ്ങളുടെ പണി പാതി വഴിയിലെന്നു റിപ്പോർട്ടുകൾ. ഇന്ത്യ പാക് മണ്ണിൽ വന്നു കളിക്കണമെന്നു വാശിപിടിച്ച പാകിസ്ഥാനു അതിൽ വിജയിക്കാൻ സാധിച്ചില്ല. ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലും ബാക്കി മത്സരങ്ങൾ പാകിസ്ഥാനിൽ അരങ്ങേറും. എന്നാൽ നിലവിൽ വേദി മൊത്തത്തിൽ തന്നെ അവർക്ക് നഷ്ടമാകുമെന്ന അവസ്ഥയിലാണ്.
വിഷയം ഐസിസി ഗൗരവമായി എടുത്തിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഐസിസി സമിതിയെ പാകിസ്ഥാനിലേക്ക് അയക്കാനുള്ള നീക്കത്തിലാണ്.
സ്റ്റേഡിയം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ പാകിസ്ഥാൻ വീഴ്ച വരുത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ടൂർണമെന്റ് തുടങ്ങുമ്പോഴേക്കും സജ്ജമാകാനുള്ള അവസ്ഥയിൽ അല്ല പണി മുന്നോട്ടു പോകുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കറാച്ചി ദേശീയ സ്റ്റേഡിയം, ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം, റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ് ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അടിയന്തരമായി നവീകരിക്കുന്നത്.
നിരാശപ്പെടുത്തുന്ന രീതിയിലാണ് പണികൾ നടക്കുന്നത്. ടൂർണമെന്റ് ആരംഭിക്കുമ്പോഴേക്കും പൂർത്തിയാകുന്ന ഒരു ലക്ഷണവുമില്ല. നവീകരണമല്ല, നിർമാണ പ്രവൃത്തികൾ തന്നെയാണ് നടക്കുന്നത്. ഗാലറിയിലെ സീറ്റുകൾ, ഫ്ലൈഡ‍്ലൈറ്റ്, ഗ്രൗണ്ട് ഔട്ട്ഫീൽഡ്, പിച്ച് എന്നിവയുടെയെല്ലാം പണികൾ ഇഴഞ്ഞാണ് നീങ്ങുന്നത്. പാക് ദേശീയ മാധ്യമങ്ങളിൽ ഒന്നിൽ വന്ന റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി 12നു മുൻപ് ഐസിസിക്ക് സ്റ്റേഡിയം കൈമാറാനുള്ള നീക്കമായിരുന്നു പിസിബി മുന്നിൽ കണ്ടത്. നവീകരണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണെന്ന വാർത്തകൾ പക്ഷേ പിസിബി തള്ളിയിട്ടുണ്ട്. ഈ മാസം 25നുള്ളിൽ പണികൾ തീർക്കുമെന്നാണ് ബോർഡ് വിശദീകരിക്കുന്നത്. ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും പാകിസ്ഥനുമുൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പര നേരത്തെ മുൾട്ടാനിലായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പോരാട്ടം ലാഹോർ, കറാച്ചി സ്റ്റേഡിയങ്ങളിൽ നടത്താനാണ് പിസിബി ഇപ്പോൾ ആലോചിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates