
കാന്റര്‍ബെറി: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ലീഡ് വഴങ്ങി ഇന്ത്യ എ ടീം (India A). ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 557 റണ്‍സില്‍ അവസാനിപ്പിച്ച ലയണ്‍സ് ഒന്നാം ഇന്നിങ്‌സില്‍ 587 റണ്‍സ് സ്വന്തമാക്കി. 30 റണ്‍സ് ലീഡാണ് അവര്‍ പിടിച്ചെടുത്തത്.
ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങി. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 9 റണ്‍സെന്ന നിലയില്‍. 8 റണ്‍സുമായി യശസ്വി ജയ്‌സ്വാളും റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനുമാണ് ക്രീസില്‍.
ഓപ്പണര്‍ ടോം ഹെയ്ന്‍സ്, നാലാമനായി എത്തിയ മാക്സ് ഹോള്‍ഡന്‍, ഏഴാമനായി ക്രീസിലെത്തിയ ഡാന്‍ മൗസ്ലി എന്നിവര്‍ സെഞ്ച്വറി നേടിയതാണ് ഇംഗ്ലണ്ടിനു കരുത്തായത്. ഹെയ്ന്‍സ് 171 റണ്‍സും മാക്സ് 101 റണ്‍സും മൗസ്ലി 113 റണ്‍സും കണ്ടെത്തി. എമിലിയോ ഗെ 46 റണ്‍സെടുത്തു മടങ്ങി.
ഇന്ത്യക്കായി മുകേഷ് കുമാര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. ശാര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. അന്‍ഷുല്‍ കാംബോജ്, ഹര്‍ഷ് ദുബെ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, കരുണ്‍ നായര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി മലയാളി താരം കരുണ്‍ നായര്‍ ഇരട്ട സെഞ്ച്വറി നേടിയതാണ് നിര്‍ണായകമായത്. താരം 281 പന്തുകള്‍ നേരിട്ട് 26 ഫോറും ഒരു സിക്‌സും സഹിതം 204 റണ്‍സെടുത്തു പുറത്തായി. ഡബിള്‍ സെഞ്ച്വറി തികച്ച് അധികം താമസിയാതെ താരം മടങ്ങി.
നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ കരുണ്‍ നായര്‍ മിന്നും ഫോമില്‍ കളിക്കുന്നത് ഇന്ത്യക്ക് കരുത്താണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിനുള്ള പ്ലെയിങ് ഇലവനില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നതായി കരുണിന്റെ ഇരട്ട സെഞ്ച്വറി ഇന്നിങ്സ് മാറി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ താരത്തിന്റെ മികവ് ഇന്ത്യക്ക് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഒന്നാം ദിനത്തില്‍ സര്‍ഫറാസ് ഖാന് സെഞ്ച്വറി നഷ്ടമായപ്പോള്‍ രണ്ടാം ദിനത്തില്‍ ധ്രുവ് ജുറേലും സെഞ്ച്വറി വക്കില്‍ വീണു. ധ്രുവ് ജുറേല്‍ 94 റണ്‍സിനു പുറത്തായി. താരം 120 പന്തുകള്‍ പ്രതിരോധിച്ച് 11 ഫോറും ഒരു സിക്‌സും സഹിതമാണ് 94ല്‍ എത്തിയത്. രണ്ടാം ദിനത്തില്‍ ആദ്യ മടങ്ങിയതും ജുറേലാണ്. പിന്നാലെ വന്ന നിതീഷ് കുമാര്‍ റെഡിയും അധികം ക്രീസില്‍ നിന്നില്ല. താരം 7 റണ്‍സുമായി മടങ്ങി. ശാര്‍ദുല്‍ ഠാക്കൂര്‍ 27 റണ്‍സെടുത്തും പുറത്തായി.
സര്‍ഫറാസ് ഖാന്‍ 92 റണ്‍സില്‍ പുറത്തായി. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിനു നഷ്ടമായത്. 13 ഫോറുകള്‍ സഹിതമാണ് ഇന്നിങ്സ്. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍ (24), ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ (8) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.
വാലറ്റത്ത് ഹര്‍ഷ് ദുബെയും അന്‍ഷുല്‍ കാംബോജും നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 500 കടത്തിയത്. ഹര്‍ഷ് ദുബെ 32 റണ്‍സും അന്‍ഷുല്‍ 23 റണ്‍സും കണ്ടെത്തി.
ഇംഗ്ലണ്ട് ലയണ്‍സിനായി ജോഷ് ഹള്‍, സമാന്‍ അക്തര്‍ എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. എഡ്ഡി ജാക്ക് 2 വിക്കറ്റെടുത്തു. അജീത് സിങ് ഡെയ്ല്‍, എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ