ലോകകപ്പ് യോഗ്യത ഉറപ്പാക്കണം; ഗന്നാരോ ഗട്ടുസോ ഇറ്റലി ഫുട്‌ബോള്‍ ടീം പരിശീലകന്‍

ലൂസിയാനോ സ്പല്ലെറ്റിക്ക് പകരമാണ് മുന്‍ ഇതിഹാസ മിഡ്ഫീല്‍ഡര്‍ സ്ഥാനമേറ്റത്
Gennaro Gattuso Named Italy's New Head Coach
ഗന്നാരോ ഗട്ടുസോ (Gennaro Gattuso)X
Updated on
1 min read

മിലാന്‍: ഇറ്റലി ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി മുന്‍ മിഡ് ഫീല്‍ഡറും ഇതിഹാസ താരവുമായ ഗന്നാരോ ഗട്ടുസോയെ (Gennaro Gattuso) നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ലൂസിയാനോ സ്പല്ലെറ്റിക്ക് പകരമാണ് ഗട്ടുസോ സ്ഥാനമേല്‍ക്കുന്നത്. 2006ല്‍ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ടീം അംഗമായിരുന്നു ഗട്ടുസോ. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഗട്ടുസോയുടെ നിയമനം സ്ഥിരീകരിച്ചു.

2023ലാണ് സ്പല്ലെറ്റി ഇറ്റലി ടീമിന്റെ പരിശീലകനായത്. മൂന്ന് വര്‍ഷ കരാറിലായിരുന്നു നിയമനം. യൂറോ കപ്പ് 2024ല്‍ ടീമിനു മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. പിന്നാലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ നോര്‍വേയോടു 3-0ത്തിന്റെ നാണംകെട്ട തോല്‍വിയും ഏറ്റുവാങ്ങി. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ രണ്ടാം മത്സരത്തില്‍ മോള്‍ഡോവയ്‌ക്കെതിരെ ഇറ്റലി 2-0ത്തിനു വിജയം സ്വന്തമാക്കി. പിന്നാലെ സ്പല്ലെറ്റി രാജി വയ്ക്കുകയായിരുന്നു.

47കാരനായ ഗട്ടുസോ മുന്‍ എസി മിലാന്‍ മധ്യനിര താരമാണ്. രണ്ട് ചാംപ്യന്‍സ് ട്രോഫി കിരീടങ്ങളും രണ്ട് സീരി എ കിരീടങ്ങളും താരം ടീമിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. 2013ല്‍ താരം സജീവ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു.

വിരമിച്ച ശേഷം താരം കോച്ചിങ് ലൈസന്‍സ് സ്വന്തമാക്കി. എസി മിലാന്‍, നാപ്പോളി, വലന്‍സിയ, മാഴ്‌സ ടീമുകളെ നേരത്തെ പരിശീലിപ്പിച്ചിട്ടുണ്ട്. ക്രൊയേഷ്യന്‍ ടീം ഹജ്ഡക് സ്പ്ലിറ്റിനെയാണ് ഗട്ടുസോ അവസാനമായി പരിശീലിപ്പിച്ചത്.

വലിയ വെല്ലുവിളിയാണ് ഗട്ടുസോയെ കാത്തിരിക്കുന്നത്. 2018, 22 ലോകകപ്പുകള്‍ക്ക് യോഗ്യത നേടാന്‍ സാധിക്കാതെ നിരാശപ്പെട്ട സംഘമാണ് അസൂറികള്‍. അവരെ 2026ലെ ലോകകപ്പിനെത്തിക്കുക എന്നതാണ് ഗട്ടുസോയ്ക്ക് മുന്നിലെ പരീക്ഷ.

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഗ്രൂപ്പ് ഒന്നില്‍ നിലവില്‍ ഇറ്റലി മൂന്നാം സ്ഥാനത്താണ്. നോര്‍വെയാണ് ഈ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്കു മാത്രമാണ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാന്‍ സാധിക്കുക. കഴിഞ്ഞ രണ്ട് തവണയും പ്ലേ ഓഫ് പോരാട്ടം പരാജയപ്പെട്ടാണ് ഇറ്റലി ലോകകപ്പ് യോഗ്യത നേടാതെ പോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com