
അഹമ്മദാബാദ്: കളത്തില്‍ പൊതുവെ ശാന്തനായി കാണപ്പെടുന്ന താരമാണ് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. എന്നാല്‍ ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ ഗില്‍ ഒന്നിലേറെ തവണ ദേഷ്യവും പ്രതിഷേധവും പ്രകടിപ്പിച്ചു.
മത്സരത്തിന്റെ രണ്ട് നിര്‍ണായക ഘട്ടങ്ങളിലാണ് ഗില്ലിനു പിടി വിട്ടു പോയത്. ഇതില്‍ ആദ്യം താരം ചൂടായത് റണ്ണൗട്ടായി മടങ്ങിയപ്പോഴായിരുന്നു. ആദ്യം ബാറ്റ് ഗുജറാത്തിനായി ഗില്‍ നിര്‍ണായക ബാറ്റിങുമായി കളം വാഴുന്ന സമയത്താണ് റണ്ണൗട്ടായത്. 13ാം ഓവറിലെ അവസാന പന്തിലാണ് ഔട്ട്.
ഗില്‍ ക്രീസിലെത്തും മുന്‍പ് വിക്കറ്റ് കീപ്പര്‍ ക്ലാസന്‍ താരത്തെ റണ്ണൗട്ടാക്കി. ഗില്‍ ക്രീസിലെത്തിയിരുന്നില്ലെന്നു വ്യക്തമായിരുന്നു. എന്നാല്‍ ക്ലാസന്‍ സ്റ്റംപ് തട്ടുമ്പോള്‍ കൈയില്‍ പന്തില്ലായിരുന്നു എന്ന സംശയം ആശയക്കുഴപ്പത്തിനിടയാക്കി. ഒടുവില്‍ പരിശോധനയില്‍ ഗില്‍ ഔട്ടാണെന്നു അംപയര്‍ വിധിച്ചു.
ഔട്ടായി താരം മടങ്ങിയെങ്കിലും ഡഗൗട്ടില്‍ വച്ച് ഒഫീഷ്യല്‍സിനോടു തീരുമാനത്തിലെ അതൃപ്തി താരം പരസ്യമായി തന്നെ പ്രകടിപ്പിച്ചു. കുറച്ചു നേരം ഒഫീഷ്യല്‍സുമായി തര്‍ക്കിച്ചാണ് താരം ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.
ഗുജറാത്ത് ബൗളിങിനു ഇറങ്ങിയപ്പോഴാണ് ഗില്‍ രണ്ടാം തവണയും നിയന്ത്രണം വിട്ട് അംപയറോടു തര്‍ക്കിച്ചത്. എസ്ആര്‍എച്ച് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ എല്‍ബിഡബ്ല്യു അപ്പീലുമായി ബന്ധപ്പെട്ടാണ് താരം ഓണ്‍ ഫീല്‍ഡ് അംപയറുമായി തര്‍ക്കിച്ചത്. ഗില്ലിനെ പിടിച്ചു മാറ്റാന്‍ അഭിഷേക് ശര്‍മ ശ്രമിക്കുന്നതും കാണാമായിരുന്നു.
ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന ഗില്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്നതിനിടെ ഇന്നലെ റണ്ണൗട്ടായി മടങ്ങുകയായിരുന്നു. മത്സരത്തില്‍ താരം 38 പന്തില്‍ 76 റണ്‍സാണ് അടിച്ചു കൂട്ടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ