
ബാങ്കോക്ക്: മത്സരം കൈവിട്ടു പോകാതിരിക്കാൻ യുഎഇ വനിതാ ടീമിന്റെ തന്ത്രമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ച. വനിത ടി20 ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിടെയാണ് വിചിത്ര തന്ത്രത്തിന്റെ പ്രയോഗം. ഖത്തറിനെതിരായ പോരാട്ടത്തിൽ അവർ കൂറ്റൻ ജയവും സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത യുഎഇ വനിതകൾ നിശ്ചിത ഓവറിൽ 192 റൺസ് കണ്ടെത്തി. ഖത്തറിന്റെ പോരാട്ടം വെറും 29 റൺസിൽ അവസാനിപ്പിച്ച് യുഎഇ 163 റൺസിന്റെ കൂറ്റൻ ജയമാണ് പിടിച്ചത്.
മത്സരത്തിനു മഴ ഭീഷണിയുണ്ടായിരുന്നു. മഴ പെയ്ത് അർഹിച്ച വിജയം കൈവിട്ടു പോകാതിരിക്കാനാണ് അവർ അറ്റകൈ പ്രയോഗം നടത്തിയത്.
ക്യാപ്റ്റൻ ഇഷ ഓസയാണ് ആദ്യം റിട്ടയേർഡ് ഔട്ടായി മടങ്ങിയത്. താരം 55 പന്തിൽ 113 റൺസ് വാരി നിൽക്കെയാണ് മടങ്ങിയത്. പിന്നാലെ അർധ സെഞ്ച്വറി നേടിയ തീർഥ സതീഷും റിട്ടയേർഡ് ഔട്ടായി. താരം 42 പന്തിൽ 74 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു. പിന്നാലെ ടീമിലെ 8 താരങ്ങളും സമാന രീതിയിൽ മടങ്ങിയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.
ടി20 ക്രിക്കറ്റിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ സാധിക്കില്ല. ഇതോടെ യുഎഇ എല്ലാ ബാറ്റർമാരേയും റിട്ടയേർഡ് ഔട്ടാക്കി തിരികെ വിളിക്കുകയായിരുന്നു.
കൂറ്റൻ ലക്ഷ്യത്തിനു മുന്നിൽ ഖത്തർ പക്ഷേ പതറിപ്പോയി. അവർ വെറും 11.1 ഓവറിൽ 29 റൺസിൽ പുറത്തായി. മലേഷ്യക്കെതിരായ ആദ്യ പോരാട്ടവും യുഎഇ വിജയിച്ചിരുന്നു. തുടരെ രണ്ടാം മത്സരം വിജയിച്ച് അവർ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ